ദിലീപിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്: ‘ഡിസിനിമാസ് ഭൂമി കയ്യേറിയിട്ടില്ല’

single-img
22 September 2017

നടന്‍ ദിലീപിന്റെ ചാലക്കുടി ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. ഡിസിനിമാസില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടില്ല.

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡിസിനിമാസിന്റെ കാര്യത്തില്‍ മുന്‍ ജില്ലാ കലക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഡി.ജി.പിയുടെ അനുമതി ലഭിച്ച ശേഷം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഈ മാസം 27ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് എത്തും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡിസിനിമാസിന്റെ മറവില്‍ ഭൂമി കയ്യേറ്റമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ഇത് പരിശോധിച്ച ജില്ലാ സര്‍വേയറും ഭൂമി കയ്യേറ്റമുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ഡിസിനിമാസിന്റെ കൈവശമുള്ളത്. ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയുമില്ല. ഒരു മാസം നീണ്ട സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് കൈമാറിയത്.