‘ടീച്ചര്‍ ഇനി ഇങ്ങനെ ആരേയും ശിക്ഷിക്കരുതേ’ എന്നെഴുതി വച്ച് അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

single-img
21 September 2017

അധ്യാപികയുടെ തുടര്‍ച്ചയായ ക്രൂര ശിക്ഷയില്‍ മനംനൊന്ത് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഇതുപോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുതെന്ന് ടീച്ചറോട് പറയണമെന്ന കുറിപ്പെഴുതി വെച്ചശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് ഇന്നലെ വിഷം കഴിച്ച് മരിച്ചത്. അച്ഛനെഴുതിയ ആത്മഹത്യാ കുറിപ്പിലാണ് നവനീത് ടീച്ചറുടെ ക്രൂരത വിവരിച്ചത്.

ആദ്യ പരീക്ഷാ ദിനമായ സെപ്തംബര്‍ 15ന് മണിക്കൂറുകളോളം ടീച്ചര്‍ തന്നെ കരയിച്ചെന്നും ഇരിക്കാന്‍ അനുവദിച്ചില്ലെന്നും കുറിപ്പില്‍ നവനീത് പറയുന്നു. ഇന്നലെ മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിന് മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.

സംഭവത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും പൊലീസില്‍ പരാതി നല്‍കി.