ഖത്തര്‍ പ്രതിസന്ധി: വീണ്ടും നിലപാട് കടുപ്പിച്ച് സൗദി അനുകൂല രാജ്യങ്ങള്‍

single-img
20 September 2017

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങളിലെ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്, സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ, ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഅ് ശുക്‌രി , യു.എ.ഇയുടെ യു.എസ് സ്ഥാനപതി യൂസുഫ് അല്‍ ഉതൈബ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹമാണുള്ളതെന്നും എന്നാല്‍ തങ്ങള്‍ ഉന്നയിച്ച പതിമൂന്നിന ആവശ്യങ്ങള്‍ നടപ്പാക്കുന്നതിലൂടെയാണ് പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാവുകയെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ ഖത്തറിന്റെ ഭാഗത്തു നിന്ന് വ്യക്തമായ തീര്‍പ്പുണ്ടാകുന്നതു വരെ ചര്‍ച്ചയില്‍ കാര്യമില്ലെന്നാണ് യോഗം കൈക്കൊണ്ട തീരുമാനം. എന്നാല്‍ ഉപാധികളില്ലാത്ത ഏതൊരു ചര്‍ച്ചക്കും ഖത്തര്‍ തയാറാണെന്ന് അമീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യോഗം ഫലപ്രദവും ഗുണകരവുമായിരുന്നുവെന്ന് പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ 105 നാളുകള്‍ പിന്നിട്ട രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീണ്ടേക്കുമെന്ന സൂചന തന്നെയാണ് ഇരുപക്ഷവും തുടരുന്ന കടുത്ത നിലപാടില്‍ തെളിയുന്നത്.