കോഴിക്കോട് ഖബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിന് ജീവന്‍വച്ചു

single-img
20 September 2017

കോഴിക്കോട്: ഖബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ തുടിപ്പുള്ളതായി കണ്ടെത്തല്‍. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുട്ടിയിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.

കണ്ണംപറമ്പ് ഖബര്‍സ്ഥാനു സമീപത്തുള്ള മുറിയില്‍ കുളിപ്പിക്കാന്‍ കിടത്തിയ കുട്ടിയുടെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ബന്ധുവും സംശയം പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ ഐ സി യു വില്‍ ചികിത്സയിലാണ്.

പ്രസവവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പേരാമ്പ്ര സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഇതോടെയാണ് ഖബറടക്കാന്‍ കൊണ്ടുവന്നത്.

സസ്‌പെന്റഡ് ആനിമേഷന്‍ എന്ന മരണതുല്യമായ അബോധാവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇങ്ങനെ സംഭവിക്കുമ്പോാള്‍ ശ്വസനവും മിടിപ്പും ഉണ്ടാവില്ല. ഇതാണ് ഈ കുട്ടിക്കും സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.