എക്‌സ്ട്രാ ക്ലാസെന്ന പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി അധ്യാപകര്‍ പീഡിപ്പിച്ചു: ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തി: വീട്ടുകാര്‍ അറിഞ്ഞത് ആരോഗ്യസ്ഥിതി മോശമായതോടെ

single-img
19 September 2017

പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ രണ്ട് മാസത്തോളമായി സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ നില അപകടാവസ്ഥയിലാവുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ എക്‌സട്രാ ക്ലാസിന്റെ പേര് പറഞ്ഞാണ് ക്ലാസ് കഴിഞ്ഞും അധ്യാപകര്‍ സ്‌കൂളില്‍ പിടിച്ചു നിര്‍ത്തി പീഡനത്തിനിരയാക്കിയത്. പിന്നീട് സംഭവം പുറത്ത് പറയാതിരിക്കുന്നതിനായി നിരന്തരം ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

അതേസമയം പോലീസ് കേസെടുത്തതിനെത്തുടര്‍ന്നു സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവും അധ്യാപകന്‍ ജഗത് സിങ് ഗുജറും ഒളിവില്‍പ്പോയി. രാജസ്ഥാനിലെ സിക്കാറിലെ സ്‌കൂളിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ്.

വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയുമായി അമ്മ ആശുപത്രിയിലെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യാദവ് അമ്മയെ നിര്‍ബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ സുഹൃത്തിന്റെ ക്ലിനിക്കിലെത്തി ഗര്‍ഭചിദ്രം ചെയ്യിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യം മനസ്സിലായില്ല.

ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നും മാത്രമാണ് അമ്മയോട് പറഞ്ഞത്. അതിനുശേഷം വീട്ടിലെത്തി കുട്ടിയുടെ അവസ്ഥ മോശമായപ്പോള്‍ അവര്‍ മറ്റൊരു ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവച്ചാണ് ഗര്‍ഭചിദ്രം നടന്നതായി കുടുംബത്തിന് മനസ്സിലാകുന്നത്.

ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ കുട്ടി ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.