പാലോട് സാരി വില്‍ക്കാനെത്തിയയാള്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച് ഓടി: മാലപോയിട്ടും സന്തോഷത്തോടെ നിന്ന വീട്ടമ്മയോട് കാര്യം തിരക്കിയ നാട്ടുകാരും ‘മൂക്കത്ത് വിരല്‍വച്ചു’

single-img
19 September 2017

കഴിഞ്ഞദിവസം രാവിലെയാണ് ഇതരസംസ്ഥാനക്കാരനായ സാരി വില്‍പനക്കാരന്‍ തിരുവനന്തപുരം കല്ലറയിലെ വീട്ടിലെത്തിയത്. വീടിന്റെ മുന്‍വശത്തു വച്ച് വീട്ടമ്മ വില്‍പ്പനക്കാരന്റെ ബാഗില്‍ നിന്നും സാരി തിരയുമ്പോള്‍ വില്‍പ്പനക്കാരന്റെ കണ്ണ് വീട്ടമ്മയുടെ വലിയ മാലയിലായിരുന്നു.

ചുറ്റും ആരും ഇല്ലെന്ന് മനസിലാക്കിയ സാരി വില്‍പനക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിക്കെട്ട് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തില്‍ വീട്ടമ്മ അമ്പരന്ന് പോയെങ്കിലും നിലവിളിക്കാനോ പൊലീസില്‍ പരാതി നല്‍കാനോ മിനക്കെട്ടില്ല.

കാരണം കള്ളന്‍ കൊണ്ടുപോയതു മുക്കുപണ്ടമാണ്. അയാള്‍ ഉപേക്ഷിച്ചുപോയ ബാഗിലാകട്ടെ പുതുപുത്തന്‍ 25 സാരികളും. അപ്രതീക്ഷിതമായി 25 സാരികള്‍ കിട്ടിയതോടെ തല്‍ക്കാലം പൊലീസില്‍ പരാതിപ്പെടേണ്ടെന്നാണു കുടുംബത്തിന്റെ തീരുമാനം.

എന്നാല്‍ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ പാങ്ങോട് പൊലീസ് പരാതിയില്ലെങ്കിലും അന്വേഷണം തുടങ്ങിയിരിക്കുകയാണ്.