ദിലീപിന് പുറത്തിറങ്ങാമെന്ന പ്രതീക്ഷ നഷ്ടമായി: ശക്തമായ തെളിവുകളില്‍ ഞെട്ടിത്തരിച്ചു: വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതു വരെ അഴിക്കുള്ളില്‍ കിടക്കേണ്ടി വരും

single-img
18 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകളോടെ പ്രോസിക്യൂഷനെത്തിയതോടെ ജാമ്യത്തിനുള്ള പ്രതീക്ഷ ദിലീപ് പൂര്‍ണമായും കൈവിടുകയാണ്. നാലാമത്തെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടി വരും.

അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ഇനി സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ടു കാര്യമില്ല. ജാമ്യത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അതിനായി ഹര്‍ജി നല്‍കാന്‍ കഴിയൂ. എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ കൂടാതെ പള്‍സര്‍ സുനിയുടെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ദിലീപ് ഉണ്ടെന്ന വാദവുമായാണ് പ്രോസിക്യൂഷന്‍ രംഗത്തുവന്നിരിക്കുന്നത്.

കൂടാതെ സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്‍ഡ് ലൈനില്‍ നിന്ന് കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ അറിയിച്ചിരുന്നു.

ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കുമെന്ന് ആക്രമണ ശേഷം പള്‍സര്‍ സുനി ഇരയോട് പറഞ്ഞിരുന്നു. ഈ കോളും ദിലീപിന്റെ വീട്ടില്‍ നിന്ന് രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ കോളിനും ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ ദിലീപിന് കഴിഞ്ഞില്ല.

ഇതെല്ലാം സ്വീകരിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഇന്നത്തെ വിധി. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടുന്നത്. ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ആദ്യവിധി ജൂലൈ ആദ്യവാരത്തില്‍ പുറപ്പെടുവിച്ചപ്പോള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക ക്രൂരകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. കാരണം നിസ്സഹായയായ ഒരു നടിയെ ആസൂത്രണം ചെയ്ത് ആക്രമിച്ച കുറ്റകൃത്യമാണിത്.

പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. രണ്ടാം തവണയും ജാമ്യം നിഷേധിച്ചപ്പോള്‍ സാഹചര്യങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ പുറത്തിറക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇപ്പോള്‍ വന്ന വിധി കൂടി ചേര്‍ത്ത് വായിച്ചാല്‍ ദിലീപിനു മുന്നില്‍ ജാമ്യത്തിനുള്ള വാതിലുകള്‍ ഇനി എവിടെയും തുറക്കാന്‍ സാധിതയില്ല.

ഇനി സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. എന്നാല്‍ നിര്‍ഭയ കേസിനു ശേഷം സുപ്രീം കോടതിയുടെ സമീപനം ഇത്തരം കേസുകളില്‍ കര്‍ക്കശമാണ്. പ്രത്യേകിച്ചും വാടകയ്‌ക്കെടുത്തവരെ കുറ്റകൃത്യത്തിനായി നിയോഗിച്ചത് അതീവഗൗരവത്തോടെ തന്നെ സുപ്രീം കോടതി കാണുമെന്ന് ഉറപ്പാണ്.

പള്‍സര്‍ സുനി ദിലീപിന്റെ വാടകക്കാരനായതായി കൂടുതല്‍ ആഴത്തില്‍ കാണിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. അങ്ങനെയായാല്‍ ചട്ടപ്രകാരം ജാമ്യം പ്രതീക്ഷിക്കാനേ കഴിയില്ല. അതായത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിചാരണ കഴിയുന്നതുവരെ ജയിലില്‍ കഴിയേണ്ടി വരും. അതാണു നിയമത്തിലെ കഠിന വ്യവസ്ഥ.

വിചാരണ ഉടനെ തുടങ്ങാനുള്ള പരിഗണനയൊന്നും ദിലീപിനു കിട്ടിയേക്കില്ല. മുന്‍കാലങ്ങലളിലേതു പോലെയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും വേണ്ടി വരില്ല. എങ്കിലും 25 വര്‍ഷം കഴിഞ്ഞിട്ടും അഭയ കേസിലും തൃശൂര്‍ മുന്ന കേസിലും വിചാരണ പോലും തുടങ്ങാത്ത സ്ഥിതിയാണ്. രണ്ടും കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളാണ്. അതിനാല്‍ ദിലീപിന്റെ സ്ഥിതി എന്താവുമെന്നത് കാത്തിരുന്നു തന്നെ കാണണം.

കടപ്പാട്: മാതൃഭൂമി