റിസര്‍വേഷന്‍ ചെയ്തതാണെന്ന് പറഞ്ഞ് ട്രെയിനില്‍ ഇനി കൂടുതല്‍ സമയം ഉറങ്ങാന്‍ പറ്റില്ല: ഉറക്ക സമയം വെട്ടിച്ചുരുക്കി പുതിയ സര്‍ക്കുലര്‍

single-img
17 September 2017

ന്യൂഡല്‍ഹി: ട്രെയിനില്‍ റിസര്‍വേഷന്‍ ചെയ്ത യാത്രികരുടെ ‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായി കുറച്ചുകൊണ്ട് റെയില്‍വേയുടെ പുതിയ സര്‍ക്കുലര്‍. ഇതുപ്രകാരം രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാണ് ഇനിമുതല്‍ റിസര്‍വ്വ് ചെയ്ത ബര്‍ത്തില്‍ യാത്രക്കാര്‍ക്ക് കിടന്നുറങ്ങാനാവുക.

ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ രാത്രി യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ അനുവദനീയമായ സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു. എന്നാല്‍ അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്ന യാത്രക്കാര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ഉറക്ക സമയക്രമം സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിര്‍ദ്ദേശം എല്ലാ സ്ലീപ്പര്‍ റിസര്‍വ്വ്ഡ് കോച്ചുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. ട്രെയിന്‍ ബര്‍ത്തിന്റെ അവകാശം സംബന്ധിച്ച് നിരന്തരം നിരവധി പരാതികള്‍ ഉയരുന്നു വരാറുണ്ട്.

ഇതില്‍ പ്രധാന പരാതി യാത്രക്കാരുടെ ഉറക്ക സമയത്തെ കുറിച്ചാണ്. ഇത് പരിഗണിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തു വിടുന്നതെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് അനില്‍ സാക്‌സേന അറിയിച്ചു.