അണക്കെട്ടുകള്‍ നിറഞ്ഞു കവിയുന്നു: അതീവ ജാഗ്രതാ നിര്‍ദ്ദേശം: മൂന്നു ദിവസം കൂടി മഴ തുടരും

single-img
17 September 2017

ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 124.7 അടിയായി. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1135 ഘനയടിയാണ്. ഇടുക്കി കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല അണക്കെട്ടുകള്‍ തുറന്നു.

നെയ്യാര്‍ഡാമും തുറന്നു. ആറ്റിലേക്കുള്ള നാലു ഷട്ടറുകള്‍ മൂന്ന് ഇഞ്ച് വീതമാണ് തുറന്നത്. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാറിന്റെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. പേപ്പാറ ഡാമില്‍ ഏതു സമയത്തും ഷട്ടര്‍ തുറന്ന് വിടാന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കിയില്‍ മലങ്കര ഡാമും തുറന്നു. നീരൊഴുക്ക് ശക്തമായതോടെ പൊന്മുടി അണക്കെട്ട് സംഭരണ ശേഷിയുടെ പരമാവധിയിലെത്തി. ഏത് നിമിഷവും അണക്കെട്ട് തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. വീടിനു സമീപത്ത് കക്കൂസിനായി നിര്‍മിച്ച കുഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചത്.

പാലക്കാട് മുക്കാലിക്കും മണ്ണാര്‍ക്കാടിനും ഇടയില്‍ 15 ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പുലര്‍ച്ചെ ആനക്കല്ലില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാലു വrടുകള്‍ തകര്‍ന്നിരുന്നു. ഈ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അടിയന്തരസാഹചര്യം നേരിടാന്‍ പാലക്കാട് കളക്ട്രേറ്റിലും മണ്ണാര്‍ക്കാടും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

കോട്ടയത്തും മഴ ശക്തമാണ്. ചിങ്ങവനത്ത് മഴയില്‍ റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് കോട്ടയം ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് മണ്ണ് മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

എറണാകുളം, ഇടുക്കി, പലക്കാട്, കോട്ടയം, കോഴിക്കോട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം നാടുകാണി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. കോഴിക്കോടും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച ഏഴു സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കോഴിക്കോട്ടെ മലയോരമേഖലകളും മണ്ണിടിച്ചില്‍ ഭീഷണിനേരിടുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഈ മേഖലയിലൂടെ രാത്രിയാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍ഗോട്ട് ശക്തമായ മഴയില്‍ കടലാക്രമണം ഉണ്ടായി.

മുസോട്ടി കടപ്പുറത്താണ് കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പെയ്യുന്ന മഴ ഇടവപ്പാതിയുടെ തുടര്‍ച്ചയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. നേരത്തെ മഴ കുറവ് രേഖപ്പെടുത്തിയ ജില്ലകളിലാണ് ഇപ്പോള്‍ മഴ ശക്തമായിരിക്കുന്നത്.