ആര്‍സിസിയിലെ എച്ച്.ഐ.വി. ബാധ: അണുബാധ വെളിപ്പെടുംമുമ്പ് നല്‍കിയ രക്തഘടകം കുത്തിവെച്ചതാകാം രോഗകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

single-img
16 September 2017

എച്ച്.ഐ.വി. ബാധിച്ചയാള്‍ അണുബാധ വെളിപ്പെടും മുമ്പ് (വിന്‍ഡോ പീരിയഡ്) നല്‍കിയ രക്തഘടകം കുത്തിവെച്ചതാകാം ആര്‍.സി.സി.യില്‍ ചികിത്സക്കെത്തിയ കുട്ടിക്ക് രോഗം ബാധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. അണുബാധയേറ്റയാളില്‍ അത് പ്രത്യക്ഷപ്പെടാന്‍ രണ്ടാഴ്ചമുതല്‍ മൂന്നുമാസം വരെ സമയമെടുക്കും.

ഈ സമയത്തിനുള്ളില്‍ നല്‍കിയ രക്തത്തില്‍നിന്നാകാം കുട്ടിക്ക് എച്ച്.ഐ.വി. ബാധയേറ്റതെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു. വിന്‍ഡോ പീരിയഡിലെ അണുബാധ കണ്ടെത്താനുള്ള നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നടത്താന്‍ രാജ്യത്ത് പല ലാബുകളിലും സൗകര്യമുണ്ട്.

800 രൂപമുതല്‍ 1000 രൂപവരെയാണ് ഇതിന് ചെലവ്. പക്ഷേ, അണുബാധയേറ്റാലും രണ്ടാഴ്ചയ്ക്ക് ശേഷമുള്ളവയേ ഈ പരിശോധനയില്‍ കണ്ടെത്താനാവൂ. രക്തദാനത്തിന് മുന്നോടിയായി എച്ച്.ഐ.വി. ബാധ കണ്ടെത്താന്‍ നാറ്റ് പരിശോധന സംസ്ഥാനത്ത് നടത്തുന്നില്ല.

അണുബാധ സാധ്യതയുള്ളവര്‍ രക്തദാനം നടത്താതിരിക്കുക മാത്രമാണ് വിന്‍ഡോ പീരിയഡിലെ രോഗപ്പകര്‍ച്ചയ്ക്ക് പരിഹാരം. ഒന്നിലധികം പങ്കാളികള്‍ ഉള്ളവര്‍ അക്കാര്യം രക്തദാനത്തിനുമുമ്പുള്ള കൗണ്‍സലിങ്ങില്‍ വെളിപ്പെടുത്തണം. ഇടയ്ക്കിടെ രക്തദാനം നടത്തുന്നതും പ്രശ്‌നത്തിന് പരിഹാരമായി കാണാം.

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍നിന്നുള്ള സംഘം വെള്ളിയാഴ്ച റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ക്കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു. എച്ച്.ഐ.വി. ബാധയ്ക്കുള്ള ചികിത്സ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടിക്ക് നല്‍കും. ഇതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെ ആശുപത്രിയില്‍ പൊലീസ് പരിശോധന നടത്തി. ആരില്‍നിന്നൊക്കെ കുട്ടിക്കു രക്തം നല്‍കിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ആര്‍സിസി അധികൃതരില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും സംഭവത്തെ അതീവ ഗൗരവത്തോടെയാണു കാണുന്നത്.

ജോയിന്റ് ഡിഎംഒ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് പൊലീസ് അന്വേഷണവും പുരോഗമിക്കുന്നത്. ആലപ്പുഴ സ്വദേശി ഒന്‍പതു വയസ്സുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറാപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു.

അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. തുടര്‍ന്നു മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.