കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് ഷാ: ‘കോണ്‍ഗ്രസിന്റെ ദേശീയ റാലികള്‍ ചിതാഭസ്മ യാത്രകള്‍’

single-img
16 September 2017

റാഞ്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കുടുംബാധിപത്യമെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച ശേഷം പാര്‍ട്ടി നടത്തിയ യാത്രകളേയും അമിത് ഷാ പരിഹസിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നടത്തിയ നാല് യാത്രകളില്‍ മൂന്നെണ്ണവും നെഹ്‌റു, ഇന്ദിര, രാജീവ് എന്നിങ്ങനെ കോണ്‍ഗ്രസിന്റെ നേതാക്കന്മാരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രകളായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. റാഞ്ചിയില്‍ നടന്ന ഒരു പൊതു ചടങ്ങിലാണ് ഷായുടെ പരിഹാസം ഉണ്ടായത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മാത്രമല്ല, ചിന്താരീതികള്‍ കൂടി മാറ്റുന്നതിനായാണ് ബിജെപി രാജ്യത്ത് നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു. ജനസംഘിന്റെ പ്രവര്‍ത്തന കാലം മുതല്‍ രാജ്യത്തിനു വേണ്ടി ബിജെപി ദേശീയ ജാഥകള്‍ നടത്തിയിട്ടുണ്ട്.

ഗോവധത്തിനെതിരേയും ഗോവയെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനാവശ്യപ്പെട്ട് കശ്മീര്‍ മുതല്‍ കന്യാകുമാരി വരേയും, രാമജന്മഭൂമിക്കായും ബിജെപി ദേശീയ റാലികള്‍ നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലം മുതല്‍ ഭരണപരമായ കാര്യങ്ങളെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല. സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള ഒരു വാഹനം മാത്രമായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുലര്‍ത്തുന്നത് ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രമാണ്.

കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷന്‍ ആരാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും. എന്നാല്‍ ബിജെപിയുടേതോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ അടുത്ത നേതൃനിര ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ എന്നും അമിത് ഷാ ചോദിച്ചു.
റാഞ്ചിയില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ സംഭാവനകളെ ആദരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.