ആള്‍ദൈവം ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയ നാല് പൊലീസുകാര്‍ അറസ്റ്റില്‍

single-img
15 September 2017

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ അറസ്റ്റില്‍. ഹരിയാനയിലെ മൂന്നുപേരും രാജസ്ഥാനിലെ ഒരു പൊലീസുകാരനുമാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ ഹെഡ്‌കോണ്‍സ്റ്റബിളും ഒരാള്‍ കോണ്‍സ്റ്റബിളും മറ്റൊരാള്‍ സിപിഒയുമാണ്.

ഓഗസ്റ്റ് 25ാം തീയതി പഞ്ച്ഗുള സിബിഐ കോടതിയില്‍ വിധി പറയുന്നതിനായി ഗുര്‍മീതിനെ കൊണ്ടു പോയപ്പോള്‍ അറസ്റ്റിലായ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിതും രാജേഷും കോണ്‍സ്റ്റബിള്‍ രാജേഷുമാണ് അനുഗമിച്ചത്. തുടര്‍ന്ന് ഗുര്‍മീതിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.

ഇവരെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ ഏഴു പൊലീസുകാര്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു കേസ് അന്വേഷിക്കുന്ന ഹരിയാന പൊലീസ് അറിയിച്ചു. ഡ്യൂട്ടിയില്‍ ഇല്ലായിരുന്നെങ്കിലും ഇവര്‍ യൂണിഫോമില്‍ കോടതി പരിസരത്ത് ഉണ്ടായിരുന്നു. അറസ്റ്റിലായവരില്‍നിന്ന് തൃപ്തികരമായ മറുപടികളല്ല കിട്ടിയിട്ടുള്ളതെന്നും പഞ്ച്കുള കമ്മിഷണര്‍ എ.എസ്.ചൗള

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പൊലീസിലെ മറ്റ് അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഗുര്‍മീതിനു സുരക്ഷ നല്‍കുന്നവരാണിവര്‍. അഞ്ചുപേരെയും സേനയില്‍നിന്നു പുറത്താക്കി. ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ഇന്നലെ ദേരാ സച്ചാ സൗദയിലെ ഐടി വിഭാഗം തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശ്രമത്തില്‍ നടത്തിയ തെരച്ചിലില്‍ ഇവിടെ നിന്നും 60 ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പൊലീസ് പിടിച്ചെടുത്ത സാഹചര്യത്തിലായിരുന്നു തലവനായ വിനീത് സേത്തിയെ പൊലീസ് അറസ്റ്റു ചെയ്തത്.