ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ കൊച്ചിയിലെ മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍

single-img
15 September 2017

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. കടകള്‍ ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതി ജിസിഡിഎയോട് ചോദിച്ചു.

സ്‌പോര്‍ട്‌സിനേക്കാള്‍ പ്രധാന്യം ജനങ്ങളുടെ ജീവിതമാര്‍ഗത്തിനല്ലേയെന്ന് ചോദിച്ച ഹൈക്കോടതി കേസ് നാളത്തേക്ക് മാറ്റി. ലോകകപ്പിനായി കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ 25ന് ഒഴിപ്പിക്കണമെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് 15ന് കടയുടമകള്‍ക്ക് ജി.സി.ഡി.എ നോട്ടീസ് നല്‍കി.

എന്നാല്‍, ഇതിനെതിരെ കടയുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഈ കേസിലെ വാദം നടക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. നാളെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകകപ്പ് വേദിക്കായി കൊച്ചി സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ രണ്ടരവര്‍ഷം മുന്‍പ് കേരള സര്‍ക്കാരും ഫിഫയും കരാര്‍ ഒപ്പുവച്ചിരുന്നു. ഫിഫയുടെ മാനദണ്ഡപ്രകാരം സ്‌റ്റേഡിയത്തില്‍ വാണിജ്യസ്ഥാപനങ്ങള്‍ അനുവദിക്കില്ല. ഫിഫയുടെ സാങ്കേതിക സമിതി പരിശോധനയ്ക്കായി എത്തിയപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, കടകള്‍ ഒഴിപ്പിക്കാമെന്ന ഉറപ്പാണ് അധികൃതര്‍ അവര്‍ക്ക് നല്‍കിയിരുന്നത്. ഈമാസം 18 നാണ് പണികള്‍ പൂര്‍ത്തിയാക്കി സ്‌റ്റേഡിയം ഫിഫയ്ക്ക് കൈമാറുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്.