17കാരിയായ കാമുകി ശല്ല്യമായി: തലക്കടിച്ച് കൊന്നശേഷം പാറക്കെട്ടിലേക്ക് തള്ളിയിട്ടു: പ്രതിയെ പോലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി

single-img
13 September 2017

ഹൈദരാബാദ്: ഹൈദരാബാദില്‍ 17കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഉറ്റ സുഹൃത്ത് അറസ്റ്റില്‍. ശനിയാഴ്ച വൈകീട്ടോടെ കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാവിലെ സിറ്റിയുടെ പ്രാന്ത പ്രദേശത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തിരയാന്‍ കൂടിയ ആളാണ് അറസ്റ്റിലായ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.

ചാന്ദ്‌നിയും 17കാരനായ പ്രതിയും സഹപാഠികളുമാണ്. 2015 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഈ ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നു. പക്ഷേ, ചാന്ദ്‌നി നിരന്തരം ഫോണ്‍ ചെയ്യുകയും സന്ദേശങ്ങളയക്കുകയും ചെയ്യുന്നത് പ്രതിയെ ശല്യപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം പെണ്‍കുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെട്ടു. അവളെ ആളൊഴിഞ്ഞ കുന്നിന്‍പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ വെച്ച് വാക്കു തര്‍ക്കമുണ്ടാവുകയും പെണ്‍കുട്ടിയുടെ തലക്കടിച്ച ശേഷം പത്തടി താഴ്ചയിലുള്ള പാറക്കെട്ടിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ചാന്ദ്‌നിയുടെ സഹോദരി പ്രതിയെ വിളിച്ച് പെണ്‍കുട്ടി കൂടെയുണ്ടോ എന്ന് അന്വേഷിച്ചു.

ഇല്ലെന്ന് പറഞ്ഞ പ്രതി ചാന്ദ്‌നിയുടെ വീട്ടിലെത്തി അവളെ തിരയാന്‍ വീട്ടുകാരെ സഹായിക്കുകയായിരുന്നു. സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിക്കാനും പൊലീസില്‍ പരാതി നല്‍കാനുമെല്ലാം സഹായിയായി പ്രതിയും വീട്ടുകാരോടൊപ്പമുണ്ടായിരുന്നു. ആദ്യം ബ്ലൂവെയിഗൈയിം കളിച്ചതാണെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്.

എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ചാന്ദ്‌നി ആണ്‍കുട്ടിയുടെ കൂടെയാണ് പോയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ പ്രതിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. ചാന്ദ്‌നിയുടെ ധാരാളം സുഹൃത്തുക്കള്‍ വീട്ടില്‍ വരാറുണ്ട്. അവരോടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടില്‍ വന്നിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.