കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കില്ല: യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി

single-img
13 September 2017

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയത് എന്ന ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ പാട്ടക്കുടിശ്ശിക ഇളവ് നല്‍കാനുള്ള തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി. ടെന്നീസ് ക്ലബ്ബിന്റെ 4.27 ഏക്കര്‍ ഭൂമിയുടെ 11 കോടിയാണ് പാട്ടക്കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതില്‍ പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട് പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ടെന്നീസ് ക്ലബ്ബിന് പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയത് ധനവകുപ്പുമായോ, നിയമവകുപ്പുമായോ ആലോചിച്ചല്ലെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ക്ലബ്ബിന് പാട്ടക്കുടിശ്ശികയില്‍ ഇളവ് നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാട്ടക്കുടിശ്ശിക ഇളവിനുള്ള തീരുമാനം റദ്ദാക്കിയത്.

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനുകളിലെയും എഞ്ചിനീയറിങ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അധികമായി ഫണ്ട് അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് തസ്തിക സൃഷ്ടിക്കുന്നത്.

പുതുതായി ആരംഭിക്കുന്ന ഇഎസ്‌ഐ ഡിസ്‌പെന്‍സറികളിലേക്ക് 162 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ ഇളമ്പമുദാക്കല്‍ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് ഇളമ്പ വില്ലേജ് രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി.