മുംബൈ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു വധശിക്ഷ: അബുസലിമിന് ജീവപര്യന്തം

single-img
7 September 2017

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ രണ്ടു പ്രതികള്‍ക്കു വധശിക്ഷ. പ്രതികളായ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനുമാണ് വധശിക്ഷ വിധിച്ചത്. അധോലോക കുറ്റവാളി അബുസലിമിനും കരീമുള്ള ഖാനും ജീവപര്യന്തം ശിക്ഷയും വിധിച്ചു. മറ്റൊരുപ്രതി റിയാസ് സിദ്ദിഖിനു പത്തു വര്‍ഷം തടവും വിധിച്ചു. പ്രത്യേക ടാഡാകോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പോര്‍ച്ചുഗല്‍ പൗരത്വമുള്ള അബു സലീമിനെ അവിടെനിന്നു വിട്ടുകിട്ടുന്നതിനുള്ള നിബന്ധനകളിലൊന്ന് വധശിക്ഷ ഒഴിവാക്കിയുള്ള വകുപ്പുകളേ ചുമത്തുകയുള്ളൂവെന്നായിരുന്നു. ഈ ധാരണമൂലമാണ് അബു സലീമിന് വധശിക്ഷ ഒഴിവായത്. കേസില്‍ മുഖ്യപ്രതിയായ ടൈഗര്‍ മേമനുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നു തെളിഞ്ഞതിനാലാണ് താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ വിധിച്ചത്.

ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്. 1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനം, 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുമ്പു തൂക്കിലേറ്റി.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ക്വയൂമിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ 100 പേരെ ശിക്ഷിച്ചിരുന്നു. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്നു മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണു അബു സലിം അടക്കമുള്ള പ്രതികള്‍ക്കെതിരായ കേസ്. അബു സലിമിനെ 2005ല്‍ പോര്‍ച്ചുഗലാണ് ഇന്ത്യക്ക് കൈമാറിയത്. മുസ്തഫ ദോസ 2003ല്‍ ദുബായിയില്‍നിന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ അറസ്റ്റിലാകുകയായിരുന്നു.

കേസില്‍ കുറ്റാരോപിതരായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, അദ്ദേഹത്തിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരന്‍ മുഹമ്മദ്, ടൈഗര്‍ മേമന്‍ തുടങ്ങി 33 പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.