ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി: കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപിന്റെ വിവാദ നടപടി

single-img
6 September 2017

70,000ല്‍ അധികം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലെ കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന പുതിയ നടപടിയുമായി ട്രംപ് ഭരണകൂടം രംഗത്ത്. ബരാക് ഒബാമ നടപ്പിലാക്കിയ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രണ്‍ അറൈവല്‍) നിയമം റദ്ദാക്കി കുടിയേറ്റ നിയമത്തെ ശക്തമാക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

കുട്ടികളായിരിക്കെ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് വലുതാവുമ്പോള്‍ അവിടെ ജോലിചെയ്യാന്‍ സാധിക്കുന്ന നിയമമാണ് ട്രംപ് റദ്ദാക്കാന്‍ പോകുന്നത്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നടപടി. യുഎസിലെ കുടിയേറ്റക്കാരുടെ മക്കളെയാണ് നടപടി കൂടുതലായും ബാധിക്കുക. ചെറിയ പ്രായത്തില്‍ അനധികൃതമായി യുഎസിലേക്കു കടന്ന ആളുകള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ട്രംപ് ഇടപെട്ട് റദ്ദാക്കിയത്.

ഇത്തരക്കാര്‍ക്ക് പിന്നീട് യുഎസില്‍ ജോലി ചെയ്യാനും യുഎസ് ഭരണകൂടത്തിന്റെ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാനും അനുമതി നല്‍കിക്കൊണ്ട് ഒബാമ ഭരണകൂടം നടപ്പിലാക്കിയ പദ്ധതിയാണിത്. കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഇലക്ഷന്‍ സമയത്തുതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നിയമം റദ്ദാക്കിയ നടപടി ഒഴിവാക്കണമെന്ന് ട്രംപിന് നിയമോപദേശം നല്‍കി. എന്നാല്‍ ഇവിടെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല എന്നും കുടിയേറ്റത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമം വേണം എന്നുള്ള മറുപടിയുമാണ് ട്രംപ് നല്‍കിയത്.

അനധികൃതമായി ഇത്തരത്തില്‍ അമേരിക്കയില്‍ എത്തുന്നവര്‍ മോശം ആളുകളാണെന്നോ, ഇല്ലെങ്കില്‍ അവരുടെ അഭിമാനത്തെ ഹനിക്കുകയൊ അല്ല ഞാന്‍ ചെയ്യുന്നത്. പകരം നിയമ നിര്‍മ്മാണം ശരിയായ രീതിയില്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറയുന്നു

2012 ല്‍ ഒബാമയാണ് മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ആളുകള്‍ക്ക് നിയമസംരക്ഷണം നല്‍കാനായി ഡിഎസിഎ നിയമം കൊണ്ടുവന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ നിയമം വലിയ ആശ്വാസമായിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതോട് എട്ടുലക്ഷത്തോളം കുടിയേറ്റക്കാരുടെ ഭാവി അവതാളത്തിലാകും. ഡിഎസിഎ നിയമ പ്രകാരം അനവധി ഇന്ത്യക്കാര്‍ അമേരിക്കയില്‍ ഉണ്ട്. ഇത്തരത്തില്‍ കുടിയേറ്റം ചെയ്യുന്നവരില്‍ 11ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.