പോലീസിനു ആക്രമിച്ച് ഗുര്‍മീതിനെ രക്ഷപെടുത്താന്‍ തന്ത്രമൊരുക്കിയത് “വളര്‍ത്തുമകള്‍” ;ഹണിപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി ഹരിയാണ പോലീസ്

single-img
1 September 2017

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാണ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.വിധി പ്രഖ്യാപിച്ച പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായി ഹരിയാന പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

വിധി പ്രഖ്യാപനത്തിന് ശേഷം റോത്തക് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒരു ചുവന്ന ബാഗ് വാഹനത്തില്‍ നിന്ന് എടുത്തു തരണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. അത്യാവശ്യ സാധനങ്ങളുള്ള ചുവന്ന ബാഗ് തനിക്ക് വേണമെന്നായിരുന്നു ഗുര്‍മീത് പറഞ്ഞത്.തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും കലാപം തുടങ്ങൂ എന്നും അനുയായികൾക്കുള്ള ഗുർമീതിന്റെ സന്ദേശമായിരുന്നു ഇത്.

വാഹനത്തില്‍ നിന്ന് ചുവന്ന ബാഗ് എടുത്തതോടു കൂടിയാണ് കോടതി പരിസരത്തും മറ്റു പലയിടങ്ങളിലും അക്രമം ആരംഭിച്ചത്. ഗുർമീതിന്റെ കാറിൽനിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടൻ ഷെല്ലുകൾ പൊട്ടുന്ന ശബ്ദം മുഴങ്ങിയിരുന്നു.

ഗുര്‍മീത് ജയിലിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുര്‍മീത് സിങ്ങിനെ രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷം കഠിനതടവിന് പ്രത്യേക സി.ബി.ഐ. കോടതി ശിക്ഷിച്ചത്.

ദേരാ സച്ചാ സൗധ അനുയായികള്‍ക്ക് പരിചിതമായ നാമമാണ് ഹണിപ്രീതെങ്കിലും രാജ്യം ഒന്നടങ്കം ഇവരെ ഉറ്റു നോക്കുന്നത് ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചതോടെയാണ്. ദേരാ സച്ചാ സൗദായെ ഇനി ആരു നയിക്കും എന്നുള്ളതിന്റെ ഉത്തരമായി ഉയര്‍ന്നു വരുന്നതും ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിന്റെ പേരു തന്നെ. ഇതിനിടെ ഇവരുടെ ബന്ധത്തക്കുറിച്ചു നിരവധി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത.

1999 ല്‍ ആണ് ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്ത എന്ന ബിസിനസ്സുകാരനെ പ്രിയങ്ക തനേജ എന്ന ഹണി പ്രീത് വിവാഹം കഴിക്കുന്നത്. തുടര്‍ന്നാണ് പ്രിയങ്കയും ഗുര്‍മീതിന്റെ ഭക്തയാകുന്നത്. എന്നാല്‍ ഈ ബന്ധം വളരെ പെട്ടെന്നുതന്നെ, ഗുരു ശിഷ്യ തലത്തില്‍ നിന്നും പ്രണയത്തിലേക്ക് വളരുകയായിരുന്നെന്ന് വിശ്വാസ് ഗുപ്ത പറയുന്നു. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ഇടപെട്ടിരുന്നതെന്നും ഇരുവരും തമ്മില്‍ അരുതാത്ത നിലയില്‍ പല തവണ താന്‍ കണ്ടുവെന്നും വിശ്വാസ് ഗുപ്ത പറഞ്ഞിരുന്നു.

ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നും, ഗുര്‍മീത് ഹണിപ്രീതിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് 2011 ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം തീര്‍ത്ത് വിശ്വാസ് ഗുപ്ത ഹണിപ്രീതില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു. ഇതിനു ശേഷമാണ് ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് റാം റഹിം തന്റെ വളര്‍ത്തുമകളായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹണിപ്രീത് ദേരാ സച്ചാ സൗദയിലെ പ്രധാനികളിലൊരാളായി മാറിയെന്നും വിശ്വാസ് ഗുപ്ത ആരോപിക്കുന്നു.

റാം റഹിമിനെ നായകനാക്കി ‘എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്’ എന്ന സിനിമ സംവിധാനം ചെയ്ത ഹണിപ്രീത് ബാബയെ നായകനാക്കി ചെയ്ത ‘എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ്’ എന്ന സിനിമയില്‍ 21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു. എന്നാല്‍ സിനിമയെപ്പറ്റി ഹണിപ്രീത് യാതൊരു പഠനങ്ങളും നടത്തിയിട്ടില്ലെന്ന് വിശ്വാസ് ഗുപ്ത ആരോപിക്കുന്നു.

ഹണിപ്രീതിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഗുര്‍മീത്, അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. ഗുര്‍മീതിന്റെ ഭീഷണിയെത്തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയാണെന്നും വിശ്വാസ് ഗുപ്ത ആരോപണം ഉന്നയിച്ചിരുന്നു