വെറുമൊരു മോഷ്ടാവായൊരെന്നെ;ബാലകൃഷ്ണനെ പോക്കറ്റടിക്കാരന്‍ ഞെട്ടിച്ചത് രണ്ട് തവണ

single-img
1 September 2017

ഇരിട്ടി: സ്വകാര്യ ബസ് കണ്ടക്ടറായ മുണ്ടയാം പറമ്പിലെ പി ജി ബാലകൃഷ്ണനെ മോഷ്ടാവ് ഞെട്ടിച്ചത് രണ്ട് തവണ.ആദ്യ തവണ തന്റെ പോക്കറ്റിലുണ്ടായിരുന്ന 19,000 രൂപ പോക്കറ്റടിച്ചപ്പോള്‍.പിന്നീട് ഞെട്ടിച്ചത് ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്റെ താക്കോലും പിറ്റേന്ന് തപാലില്‍ അയച്ചു കൊടുത്തപ്പോള്‍.

കണ്ണൂര്‍ ഇരിട്ടിയില്‍ നടന്ന സംഭവത്തില്‍ പണം നഷ്ടമായത് മുണ്ടയാം പറമ്പിലെ പി ജി ബാലകൃഷ്ണനാണ്. പഴ്സില്‍ ഉണ്ടായിരുന്ന പണം എടുത്ത കള്ളന്‍ ഇദ്ദേഹത്തന്റെ ആധാര്‍ കാര്‍ഡ്, വീടിന്റെ താക്കോല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, കണ്ടക്ടര്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ ബാലകൃഷ്ണന്റെ വിലാസത്തില്‍ അയച്ചു കൊടുത്തു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിച്ച്‌ പരിയാരത്ത് നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് പോക്കറ്റടിക്കലിന് ഇരയായത്. പരിയാരത്തു നിന്നും രണ്ടു സ്റ്റോപ്പുകള്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു പോക്കറ്റടിച്ച വിവരം മനസ്സിലായത്. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും ഇതിനിടയില്‍ പണവുമായി മോഷ്ടാവ് ബസില്‍ നിന്നും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം എടൂര്‍ പോസ്റ്റ് ഓഫീസില്‍ താക്കോലും മറ്റ് രേഖകളും തപാലിലെത്തിയത്.