സർക്കാരിന്‍റെ മദ്യനയം സംസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി;തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനം:വി.എം.സുധീരന്‍
തിരുവനന്തപുരം: ബാറ് മുതലാളിമാര്‍ക്കുള്ള ഓണസമ്മാനമാണ് മദ്യഷോപ്പുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രതിഫലിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധീരന്റെ പരിഹാസം.
“ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്.സി-എസ്.റ്റി. കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച്, വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് വളരെ വ്യക്തമാണ്”- സുധീരന്‍ പറഞ്ഞു.
സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറക്കാൻ സർക്കാർ തീരുമാനിച്ചെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.