സ്വാശ്രയത്തില്‍ എസ്എഫ്‌ഐ മൗനംവെടിഞ്ഞു: ‘5 ലക്ഷം ഇല്ലെങ്കില്‍ പഠിക്കാന്‍ വരേണ്ട എന്നത് ചെകിടടിച്ചുള്ള പ്രഹരം തന്നെ’
കോട്ടയം: മെറിറ്റ് ലിസ്റ്റില്‍ മികച്ച റാങ്കോടെ പാസ്സായാലും കയ്യില്‍ കൊടുക്കാന്‍ 5 ലക്ഷം ഇല്ലായെങ്കില്‍ പഠിക്കാന്‍ വരേണ്ട എന്ന ദാര്‍ഷ്ട്യം നിറഞ്ഞ നിലപാട് അര്‍ഹിക്കുന്നത് ചെകിടടിച്ചുള്ള പ്രഹരം തന്നെയെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. മുള്ളുനിറഞ്ഞ പാതകളില്‍ ചവിട്ടി മുറിവുകള്‍ ഏറ്റുവാങ്ങിയാണ് ഒരു പതിറ്റാണ്ടിലധികം നിറയുന്ന സ്വാശ്രയ സമരകാലം എസ്എഫ്‌ഐ പിന്നിടുന്നതെന്നും ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ 5 ലക്ഷത്തില്‍ കരാര്‍ ഒപ്പിടുന്നതും രണ്ടരലക്ഷത്തിന്റെ മെറിറ്റ് സീറ്റുകളും ഇരുപത്തി അയ്യായിരം രൂപയുടെ 20 ശതമാനം സീറ്റുകളുമൊക്കെ ഈ സമരങ്ങള്‍ തീര്‍ത്തുവെച്ച അഭിമാനാര്‍ഹമായ തുരുത്തുകള്‍ തന്നെയായിരുന്നുവെന്ന് ജെയ്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുപ്രീംകോടതി ഉത്തരവ് പുറത്തു വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപയുടെ ട്യൂഷന്‍ ഫീയോടൊപ്പം 6 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടികൂടി നല്‍കണം എന്നതായിരിക്കുന്നു അവസ്ഥ. ട്യൂഷന്‍ ഫീയുടെ മാത്രം തുകയായ 5 ലക്ഷത്തിന്റെ കാര്യം പരിഗണിച്ചാല്‍ മാത്രം ഒരു പക്ഷേ മെറിറ്റ് സീറ്റുകളില്‍ ഒന്നാം റാങ്ക് എത്തിയിട്ടും അടയ്ക്കാന്‍ 5 ലക്ഷം രൂപയില്ലായെങ്കില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെയും, കോടതി ഉത്തരവിലൂടെയും സംജാതമായിരിക്കുകയാണ്. എന്നാല്‍ എസ്എഫ്‌ഐ നടത്തിയ നീണ്ടകാല സ്വാശ്രയ സമരങ്ങളുടെ മുദ്രാവാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിച്ച വിധിയായിരുന്നു നീറ്റ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം വഴി സുപ്രീംകോടതി പ്രഖ്യാപിച്ചതെന്നും ജെയ്ക് വ്യക്തമാക്കി.
ആരോഗ്യവകുപ്പ് പ്രതിനിധിയായിരുന്ന ആരോഗ്യ സെക്രട്ടറി, കൂടിയംഗമായുള്ള ഫീ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പരിപൂര്‍ണ്ണമായും അബദ്ധ ജടിലവും, സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതുമാണ്. എന്നാല്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു അദ്ധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മീഷന്‍ ഒരു വിശുദ്ധ പശു ആണെന്ന വാദം അംഗീകരിക്കുവാന്‍ സ്ഥിരബുദ്ധിക്ക് കാര്യമായ പിടിപ്പുക്കേട് നേരിട്ടിട്ടില്ലാത്ത ഒരു തലച്ചോറിനും കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ എഫ്ആര്‍സി ആസ്ഥാനത്തേയ്ക്ക് 24 മണിക്കൂറിനുള്ളില്‍ മാര്‍ച്ചു ചെയ്തത് എസ്എഫ്‌ഐ ആയിരുന്നു. അഴിയാകുരുക്കളിലൂടെ പ്രവേശനം നീണ്ടപ്പോള്‍ സമരരംഗത്തുതന്നെ എസ്.എഫ്.ഐ നിലയുറപ്പിച്ചു.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് പ്രതിഷേധമാര്‍ച്ചിനു എസ്എഫ്‌ഐ ആദ്യമായി നേതൃത്വം നല്‍കി. സുപ്രീംകോടതി ഉത്തരവോടെ അത്യന്തം സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ 690 സീറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ കാത്തുകിടക്കുകയാണ്. 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയുടെ ബാധ്യത നിസംശയം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്വാസകരവും പ്രതീക്ഷാനിര്‍ഭരവുമാണെന്നും ജെയ്ക് പറയുന്നു.
എന്നാല്‍ ഇതിനിടയിലും ഏതുവിധേനയും ഭീഷണപ്പെടുത്തിയിട്ടായാലും ബാങ്ക് ഗാരന്റി വാങ്ങി പണമുള്ളവനെ മാത്രമേ പഠിപ്പിക്കുവെന്ന നിലപാട് സ്വീകരിക്കുന്നതു വഴി മെഡിക്കല്‍ രംഗത്ത് ഫീസ് വാങ്ങി കഴുത്തറക്കുന്നതില്‍ ‘ഗവേഷണം’ നടത്തുന്നതില്‍ വിജയിച്ച കോഴിക്കോട് കെഎംസിടിയും എറണാകുളം ശ്രീനാരായണയും ഉള്‍പ്പെടെയുള്ള കോളജുകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്. ബാങ്ക് ഗാരന്റിയുടെ ഉറപ്പ് നല്‍കി സുപ്രീംകോടതിയുടെ ഉത്തരവ് പൂര്‍ണമായും ഇല്ലാതാക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടണമെന്നും ജെയ്ക്ക് കുറിച്ചു.
എന്‍ആര്‍ഐ സീറ്റില്‍ വര്‍ധിപ്പിക്കുന്ന അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മുന്നൂറിലധികം വരുന്ന സീറ്റുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേ പറ്റൂ. മുഖ്യമന്ത്രി തന്നെ നേരിട്ട് മാതൃകപരമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും തിരുത്താന്‍ തയാറാകാത്തവര്‍ അമൃതിനുള്ളില്‍ വീണ മലിനാംശത്തെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജെയ്ക്ക് കൂട്ടിച്ചേര്‍ത്തു.