കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും: നടി നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുകള്‍

single-img
31 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. മുമ്പ് രണ്ടുവട്ടം കാവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നല്‍കിയിരുന്നത്. മാഡം കാവ്യയാണെന്നു പള്‍സര്‍ തറപ്പിച്ചുപറഞ്ഞതോടെ കേസിന് മറ്റൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്.

അതേസമയം ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്ന ആശങ്കയില്‍ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി ഇന്നലെ അഭിഭാഷകരില്‍ നിന്ന് കാവ്യ നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു. അറസ്റ്റിനു സാധ്യതയില്ലെങ്കിലും പ്രതിയാകാനോ സാക്ഷിയാകാനോ അന്വേഷണസംഘം ആവശ്യപ്പെടുമെന്ന നിഗമനത്തിലാണു കാവ്യയുടെ അഭിഭാഷകര്‍.

നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നും ഉപദേശിച്ചു എന്നാണു വിവരം.

എന്നാല്‍, സാങ്കേതികത്തെളിവുകള്‍ ആവശ്യത്തിന് ഉള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാലും പോലീസിനു പൊളിക്കാനാവും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ കാവ്യക്കു നേരിട്ടു പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാവ്യയെ സാക്ഷിയാക്കി ദിലീപിന്റെ കുരുക്ക് മുറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.

എറണാകുളം സി.ജെ.എം. കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ വ്യക്തമാക്കിരുന്നു.

പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴിയും. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പോലീസിനു കഴിയും.

പള്‍സറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍നിന്നു കുറ്റസമ്മതമാണു പോലീസ് പ്രതീക്ഷിക്കുന്നത്. പോലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പോലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറില്‍ തന്റെ ഫോണില്‍നിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനല്‍കിയിരുന്നു.

കൃത്യത്തിനുശേഷം കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓണ്‍െലെന്‍ വസ്ത്രശാലയായ ലക്ഷ്യയില്‍ സുനി പോയിരുന്നു. ദിലീപിനു സ്വന്തം കടകള്‍ ഉണ്ടായിട്ടും സുനി ചെന്നത് കാവ്യയുടെ കടയിലാണ്. സുനി എത്തിയതു സമീപത്തെ സ്ഥാപനത്തിലെ സിസി. ടിവിയില്‍ പതിഞ്ഞിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യലലില്‍ വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത.