ഡല്‍ഹി ജുമാ മസ്ജിദിനെക്കുറിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചരണം വാര്‍ത്തയാക്കിയ റിപ്പബ്ലിക് ടിവി നാണംകെട്ടു

single-img
31 August 2017

ഡല്‍ഹി: സ്വാതന്ത്ര്യത്തിന് ശേഷം ഡല്‍ഹി ജുമാ മസ്ജിദ് ഇലക്ട്രിസിറ്റി ബില്‍ അടച്ചിട്ടില്ലെന്നും അതുകൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും വ്യാജ വാര്‍ത്ത നല്‍കി റിപ്പബ്ലിക് ടി.വി. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച സംഘപരിവാറിന്റെ വ്യാജ പ്രചരണമാണ് ചാനല്‍ ബ്രേക്കിങ് ആയി ഏറ്റടുത്തത്. സത്യാവസ്ഥ പുറത്തു വന്നതോടെ ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസങ്ങളാണ് ഉയരുന്നത്.

ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ജുമാ മസ്ജീദിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി ഇന്നലെയാണ് റിപബ്ലിക്ക് ടിവി വാര്‍ത്ത നല്‍കിയത്. ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയിദ് അഹമ്മദ് ബുക്കാരി ഷാഹിന് ആഡംബര കാര്‍ വാങ്ങാം, എന്തുകൊണ്ട് വൈദ്യുതി ബില്‍ അടയ്ക്കാനാവില്ലെന്ന ചോദ്യത്തോടെയായിരുന്നു വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. മസ്ജീദിന്റെ മുന്നിലെത്തി അവിടെ ഇരുട്ടാണെന്ന് പറഞ്ഞും, ഇമാമിന്റെ വീടിന് മുന്നിലെത്തി പാര്‍ക്ക് ചെയ്തിട്ടുള്ള കാറിന്റെ എണ്ണമെടുത്തുമായിരുന്നു റിപ്പോര്‍ട്ട്.

സംഘപരിവാര്‍ പ്രചരണം നടത്തുന്ന ചില സൈറ്റുകളില്‍ ഇതേ കാര്യം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റിബ്ലിക്ക് ടിവിയും വ്യാജ വാര്‍ത്ത ഏറ്റെടുത്തത്. നാല് കോടി രൂപയുടെ ബില്‍ അടയ്ക്കാന്‍ മസ്ജീദ് അധികൃതര്‍ തയാറാവുന്നില്ലെന്നായിരുന്നു പ്രചരണം. ഗുര്‍മീത് സിങിന് ഹരിയാന സര്‍ക്കാര്‍ അനുവദിച്ച നിയമവിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്തയായതോടെ ഇതിനെ പ്രതിരോധിക്കുന്നതിനായാണ് വീണ്ടും വ്യാജ പ്രചരണം കുത്തിപൊക്കിയതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മസ്ജീദും അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന 2000 കടകളും വൈദ്യുതി ബില്‍ അടച്ചിട്ടേയില്ലെന്നായിരുന്നു ആഗസ്റ്റ് 27 മുതല്‍ ട്വിറ്ററുകള്‍ പ്രചരിച്ച് തുടങ്ങിയത്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഒരു ലിങ്കുകളും കൊടുത്തിരുന്നില്ല. 3700ഓളം തവണ ആളുകള്‍ ഇത് റീട്വീറ്റും ചെയ്തു. ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീതിന്റെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള ഉത്സാഹം മസ്ജീദിന്റെ കാര്യത്തില്ലല്ലോ എന്ന തരത്തിലായിരുന്നു ട്വീറ്റുകള്‍.

ഷാഹി ഇമാമും ഡല്‍ഹി വഖഫ് ബോര്‍ഡും തമ്മിലുള്ള തര്‍ക്കം മൂലം ബില്‍ അടയ്ക്കാത്തതിനാല്‍ പ്രദേശത്ത് നിരന്തരം വൈദ്യുതി തടസപ്പെടുന്നു എന്നായിരുന്നു വാര്‍ത്ത. ഈ റിപ്പോര്‍ട്ട് പോലും സൂചിപ്പിക്കാതെയായിരുന്നു ചില സൈറ്റുകള്‍ വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നാലയായിരുന്നു റിപബ്ലിക്ക് ടിവിയും ഇതേ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ മസ്ജിദില്‍ വൈദ്യുതി ബന്ധമൊന്നും വിച്ഛേദിച്ചിട്ടില്ലെന്നും സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മസ്ജീദിലെ വിളക്കുകള്‍ അണയ്ക്കുന്നത് പതിവാണെന്നും പറഞ്ഞ് ഇമാമിന്റെ മകന്‍ താരിഖ് ബുക്കാരി രംഗത്തെത്തുകയായിരുന്നു.

ഇതിന് പിന്നാലെ മസ്ജിദിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് അറിയിച്ച് വിതരണക്കാരായ റിലയന്‍സ്, ബി.എസ്.ഇ.എസ് ഡല്‍ഹിയും രംഗത്തെത്തി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റും ബിഎസ്ഇഎസ് ഷെയര്‍ ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും റിപബ്ലിക്ക് ടിവി വാര്‍ത്ത മുക്കുകയായിരുന്നു. എന്നാല്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത ബ്രേക്കിങ് ന്യൂസ് വീഡിയോ പിന്‍വലിക്കാന്‍ ചാനല്‍ തയ്യാറായിരുന്നില്ല. അതേസമയം ദേശീയ മാധ്യമമെന്ന് അവകാശപ്പെടുന്ന റിപബ്ലിക്ക് ടിവി ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അത് ശരിയാണോ എന്ന് ശ്രദ്ധിക്കേണ്ടേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.