യോഗിയുടെ കാവിവത്ക്കരണം ബസ്സിലും: യുപിയിലെ ബസുകള്‍ക്ക് ഇനി കാവിനിറം

single-img
29 August 2017

ഉത്തര്‍പ്രദേശിലെ ബസുകളെ കാവിവത്ക്കരിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഓരോ തവണയും ഭരണം മാറുമ്പോള്‍ ഉത്തര്‍പ്രദേശിലെ യുപിഎസ്ആര്‍ടിസി ബസുകളുടെ നിറവും മാറാറുണ്ട്. ഏതു പാര്‍ട്ടിയാണോ അധികാരത്തില്‍ വരുന്നത് അവരുടെ കൊടിയുടെ നിറമായിരിക്കും ബസുകള്‍ക്ക്.

ഇത്തവണ യുപിയിലെ ബസുകള്‍ കാവിനിറത്തിലാണ് അണിഞ്ഞൊരുങ്ങി നിരത്തിലിറങ്ങാന്‍ പോകുന്നത്. സര്‍ക്കാര്‍ ബിജെപിയുടേതായപ്പോള്‍ ബസുകളുടെ നിറം കാവിയാക്കാനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനം. യോഗി സര്‍ക്കാര്‍ കാവിനിറത്തില്‍ പുറത്തിറക്കുന്ന ബസുകള്‍ക്ക് അന്ത്യോദയ എന്നാണു പേരിട്ടത്. യോഗി ആദിത്യനാഥിന് ഇഷ്ടപ്പെട്ട നിറമായ കാവി നിറത്തില്‍ അമ്പതോളം പുതിയ ബസുകളാണ് ഇറക്കുന്നത്. കഴിഞ്ഞ എസ്പി സര്‍ക്കാരിന്റെ പാതയില്‍ ടിക്കറ്റുനിരക്കുകളില്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്.

രാഷ്ട്രീയക്കാരെപ്പോലെ അടിക്കടി നിറം മാറുന്ന ബസുകളും സര്‍ക്കാര്‍ ഓഫീസുകളുമാണ് യുപിയിലേത്. ബിഎസ്പിയുടെ ഭരണകാലത്ത് നീലയും വെള്ളയും, സമാജ്വാദി പാര്‍ട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. സര്‍വജന്‍ ഹിതായ് സര്‍വജന്‍ സുഖായ് ബസ് സര്‍വീസ് ബിഎസ്പി കൊണ്ടുവന്നതാണ്. നീലയും വെള്ളയുമായിരുന്നു പശ്ചാത്തലം. എസ്പി അധികാരത്തിലേറിയപ്പോള്‍ ലോഹ്യ ഗ്രാമീണ്‍ ബസ് സേവ ആരംഭിച്ചു. ചുവപ്പും പച്ചയും കലര്‍ന്ന ഈ ബസില്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം കുറവായിരുന്നു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 25 ന് പുതിയ ബസ്സുകള്‍ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ ആലോചന. കാണ്‍പൂരിലെ യുപിഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലാണ് ബസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ഒരു ബസിന്റെ നിര്‍മ്മാണചെലവ് 24 ലക്ഷം രൂപയാണ്. അതേസമയം ബസുകളുടെ നിറം കാവിയാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ് യോഗി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എസ് പി എംഎല്‍സി സുനില്‍ സിംഗ് ആരോപിച്ചു.