ബാബു ആന്റണിയുടെ വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി

single-img
29 August 2017

ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണില്‍ നടന്‍ ബാബു ആന്റണിയുടെ വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറിയെന്നും സഹോദരന്‍ അറിയിച്ചു. 75 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ ഹൂസ്റ്റണില്‍ പെയ്തത്. ഈ പ്രദേശത്ത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന മഴയുടെ അളവാണിത്.

അമേരിക്കയെ വിറപ്പിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം ദുരിതക്കയത്തില്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുന്ന ഇവിടെ രണ്ട് അണക്കെട്ടുകള്‍ കൂടി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയതോടെ കടുത്ത ഭീതിയിലാണ് നഗരം.

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചതോടെ ഇവിടുത്തെ മലയാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകിയതോടെ ചീങ്കണ്ണികളും പാമ്പുകളുമൊക്കെ ഇവരുടെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു.

ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ നഗരം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നല്‍കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തെത്തിയത്. 50 വര്‍ഷത്തിനിടെ ടെക്‌സാസ് സംസ്ഥാനം നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇതേ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഇപ്പോള്‍ നാശം വിതയ്ക്കുന്നത്. പതിനായിരങ്ങളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുന്നത്.