വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ഭര്‍ത്താവ് പ്രതിമാസം നാല് ലക്ഷം രൂപ ചെലവിന് നല്‍കണമെന്ന് ഡല്‍ഹി കോടതി

single-img
27 August 2017

ഡല്‍ഹി: വിവാഹ മോചനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ മോചനത്തിന കേസുകളിലെ നഷ്ടപരിഹാരതുകയും വര്‍ധിക്കുകയാണ്. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ഭര്‍ത്താവ് പ്രതിമാസം നാല് ലക്ഷം രൂപ ചെലവിന് നല്‍കണമെന്ന് ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്. തുകയില്‍ എല്ലാ വര്‍ഷവും 15 ശതമാനം വീതം വര്‍ധന വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഭര്‍ത്താവിന്റെ ആകെ സ്വത്ത് വകകളുടെ കണക്ക് പരിശോധിച്ചാണ് ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. 1000 കോടി രൂപ ആസ്തിയുള്ള ഭര്‍ത്താവ് ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷം ഭര്‍ത്താവിന്റെ സ്വത്തില്‍ ഉണ്ടായ വലിയ വര്‍ധന കൂടി പരിഗണിച്ചാണ് പ്രതിമാസ നഷ്ടപരിഹാരം നാല് ലക്ഷമായി തീരുമാനിക്കുന്നതിനൊപ്പം വര്‍ഷാവര്‍ഷം 15 ശതമാനം വര്‍ധനയും നിര്‍ദ്ദേശിച്ചത്.

ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് നരോദം കൗശലിന്റേതാണ് വിധി. ഡല്‍ഹിയിലെ പ്രമുഖ വ്യവസായിയും ഭാര്യയും 2008ലാണ് വിവാഹമോചിതരായത്. നഷ്പരിഹാര ഹര്‍ജിയില്‍ വിചാരണ കോടതി ഇവര്‍ക്ക് 1.25 ലക്ഷം വരെ നഷ്ടപരിഹാരം അനുവദിച്ചിരുന്നെങ്കിലും ഭര്‍ത്താവിന്റെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി ഇവര്‍ കോടതി വിധിയെ ചോദ്യം ചെയ്യുകയായിരുന്നു. തനിക്കും ഏകമകള്‍ക്കും ഏഴ് ലക്ഷം രൂപ പ്രതിമാസം ചെലവിന് നല്‍കണമെന്നായിരുന്നു് ഇവരുടെ ആവശ്യം. ഏറെ നാള്‍ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് നാല് ലക്ഷം രൂപ പ്രതിമാസം നഷ്ടപരിഹാരമായി നല്‍കാന്‍ ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.