മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്,ബിജെപിയുടേതല്ല- രൂക്ഷ വിമര്‍ശനവുമായി ഹരിയാന ഹൈക്കോടതി

single-img
26 August 2017

ചണ്ഡിഗഡ്: ബലാത്സംഗ കേസില്‍ ദേര സച്ച സൗധ നേതാവും പ്രമുഖ ആള്‍ദൈവവുമായ ഗുര്‍മീത് റാം രഹിം സിങ്ങിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഉത്തരേന്ത്യയില്‍ പൊട്ടി പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന ഹൈക്കോടതി.

ഗുര്‍മീത് സിങ്ങിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചത്.

കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹരിയാന പഞ്ചാബ് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ കലാപം സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ അഭിപ്രായപ്രകടനത്തോടാണ് ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചത്.

‘ഹരിയാന ഇന്ത്യയുടെ ഭാഗമേല്ല എന്നും എന്തു കൊണ്ടാണ് പഞ്ചാബിനെയും ഹരിയാനയെയും രണ്ടാനമ്മയുടെ മക്കളോടെന്ന പോലെ പെരുമാറുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ‘അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല മോദി’യെന്നും’ ഹൈക്കോടതി രൂക്ഷമായി താക്കീത് ചെയ്തു.

രാഷ്ട്രീയനേട്ടത്തിനായി കത്തിയമരാന്‍ പഞ്ച്ഗുള പോലൊരു നഗരത്തെ നിങ്ങള്‍ വിട്ടു കൊടുത്തുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം.

‘സ്ഥിതിഗതികള്‍ നിങ്ങള്‍ സങ്കീര്‍ണ്ണമാക്കി. നിങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ കീഴ്പ്പെട്ടു നിന്നു. അടിയന്തര അവസ്ഥ പരിഗണിക്കാതെ ഒന്നര ലക്ഷത്തോളം വരുന്ന ഗുര്‍മീത് റാം റഹിം സിങ് അനുയായികള്‍ പഞ്ച്ഗുളയില്‍ തമ്പടിച്ചപ്പോള്‍ സര്‍ക്കാര്‍ ഫലത്തില്‍ നോക്കു കുത്തിയായിരുന്നു. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ യാതൊരു മുന്‍കരുതലുകളുമെടുത്തിരുന്നില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതു തന്നെ കലാപം പൊട്ടിപുറപ്പെട്ട ശേഷമാണ്’, ഹൈക്കോടതി ആഞ്ഞടിച്ചു.

ഹൈക്കോടതി വിധി കേള്‍ക്കാന്‍ ദേര ആസ്ഥാനത്ത് നിന്ന് പഞ്ച്ഗുളയിലേക്ക് പ്രവേശിക്കുമ്പോള്‍ റാം റഹിം സിങ്ങിന് എത്ര അകമ്പടി വാഹനങ്ങളാണുണ്ടായിരുന്നതെന്നും കോടതി ആരാഞ്ഞു. സംഭവത്തെ മുഖ്യമന്ത്രി എംഎല്‍ ഖട്ടാര്‍ അപലപിച്ചെങ്കിലും അനുയായികള്‍ക്കിടയിലേക്ക് കടന്നു കൂടിയ കുറ്റവാളികളാണ് അക്രമങ്ങള്‍ അഴിച്ചു വിട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

അതേസമയം സംസ്ഥാനത്തിനും പൊതുസ്വത്തിനും ഉണ്ടായ വന്‍ നാശനഷ്ടത്തിന്റെ എല്ലാ ചിലവുകളും ദേര സച്ച സൗധ സംഘടനയില്‍ നിന്ന് പിടിച്ചെടുക്കണമെന്നും കോടതി വിധിച്ചു. പതിനഞ്ചോളം ദേര സച്ച സൗദ പ്രവര്‍ത്തകരാണ് ഇതിനകം അറസ്റ്റിലായത്.