ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു: ‘കാമുകന്‍ ചതിച്ച’ പതിനേഴുകാരി റോഡരുകില്‍ പ്രസവിച്ചു

single-img
26 August 2017

റാഞ്ചി: കൂടെ ആരുമില്ല എന്നതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ ഇറക്കി വിട്ട ഗര്‍ഭിണി നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് സൈഡില്‍ കുഞ്ഞിന് ജന്മം നല്‍കി. കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പതിനേഴുകാരിക്കാണ് തനിച്ചായതിന്റെ പേരില്‍ അധികൃതര്‍ ചികിത്സ നിഷേധിച്ചത്. ജാര്‍ഖണ്ഡിലെ സരയ്‌കേലഖരസവാന്‍ ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ പ്രസവ വേദന അനുഭവപ്പെട്ട പെണ്‍കുട്ടി ഹെല്‍ത്ത് സെന്ററില്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തുകയായിരുന്നു. എന്നാല്‍ ഒറ്റയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ ചികിത്സ നിഷേധിച്ച് പറഞ്ഞയച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിയോടെ ഹെല്‍ത്ത് സെന്ററില്‍ നിന്നും 30 മീറ്റര്‍ മാത്രം അകലെ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. റോഡിന് സമീപം ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ കാഴ്ചക്കാരായി.

വാഹനങ്ങളില്‍നിരവധി പേര്‍ കടന്നു പോയെങ്കിലും ആരുംതന്നെ തിരിഞ്ഞു നോക്കിയില്ല. രക്തത്തില്‍ കുളിച്ച പെണ്‍കുട്ടിയേയും കുഞ്ഞിനേയും ശ്രദ്ധയില്‍പ്പെട്ട ഓം പ്രകാശ് എന്നയാള്‍ പിന്നീട് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. സഹായത്തിന് വേണ്ടി വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഹെല്‍ത്ത് സെന്ററില്‍ സഹായത്തിനായി എത്തിയപ്പോള്‍ വീണ്ടും കൈയൊഴിയുകയാണ് ചെയ്തത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ഓം പ്രകാശ് പറഞ്ഞു.

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് സെന്ററില്‍ നിന്നും മെഡിക്കല്‍ ഓഫീസറെത്തി അമ്മയേയും കുഞ്ഞിനേയും ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടി മുറിച്ചു. ശേഷം കുഞ്ഞിനേയും അമ്മയേയും ഹെല്‍ത്ത് സെന്ററിലേക്ക് തന്നെ മാറ്റി. തുടര്‍ന്ന് മഹിള സുരക്ഷ ഗൃഹത്തിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുട്ടിയും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ഗര്‍ഭിണിയായ വിവരം കാമുകനെ അറിയിച്ചപ്പോള്‍ അയാള്‍ പെണ്‍കുട്ടിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും അകന്നു കഴിഞ്ഞ പെണ്‍കുട്ടി നാലു മാസത്തോളം തെരുവില്‍ അലയുകയായിരുന്നു.

അതേസമയം ആശുപത്രി ജീവനക്കാര്‍ പെണ്‍ക്കുട്ടിയോട് കാണിച്ചത് തെറ്റായ നടപടിയാണെന്ന് ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ലളിത കശ്യപ് പറഞ്ഞു. പെണ്‍കുട്ടി സഹായം തേടിയെത്തിയപ്പോള്‍ രണ്ട് നഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ മറ്റൊരു പ്രസവമെടുക്കുന്ന തിരക്കിലായിരുന്നുവെന്നും ലളിത കശ്യപ് പറഞ്ഞു.