ഐ.എസില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

single-img
25 August 2017

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുമുണ്ടെന്നാണ് നിഗമനം.

ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ട്. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

കൊല്ലപ്പെട്ട ഹഫീസുദ്ദീന്‍, യഹ്യ, മര്‍വാന്‍, മുര്‍ഷിദ് എന്നീ നാലുപേര്‍ കാസര്‍കോട് ഐ.എസ്. ഗ്രൂപ്പിലുള്ളവരാണ്. ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പാപ്പിനിശ്ശേരി ഗ്രൂപ്പിലെ ഷമീര്‍ പഴഞ്ചിറപ്പള്ളി, മകന്‍ സലീം, കണ്ണൂര്‍ ചാലാട്ടെ ഷഫ്‌നാദ്, വടകരയിലെ മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറം വാണിയമ്പലത്തെ മുഖദില്‍, പാലക്കാട്ടെ അബു താഹിര്‍, പാലക്കാട്ടെതന്നെ ഷിബി എന്നിവര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

വളപട്ടണത്തെ മുഹമ്മദ് റിഫാലും കൊല്ലപ്പെട്ടതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. അതേസമയം വളപട്ടണം ഗ്രൂപ്പില്‍ ഷമീറിന്റെ ഭാര്യ, രണ്ടുമക്കള്‍, മുഹമ്മദ് റിഫാലിന്റെ മാഹി സ്വദേശിയായ ഭാര്യ ഹുദ, അബ്ദുള്‍ മനാഫ്, മൂന്നുമക്കള്‍, വളപട്ടണത്തെ തന്നെ ഷബീര്‍, ഭാര്യ എന്നിവര്‍ ഇപ്പോഴും ഐസിസിനൊപ്പമുണ്ട്.

കണ്ണൂര്‍ പെരിങ്ങത്തൂര്‍ കനകമല ഗ്രൂപ്പിലെ പത്തോളംപേര്‍, ‘ബഹ്‌റൈന്‍’ ഗ്രൂപ്പിലെ പത്തോളംപേര്‍, കാസര്‍കോട് ഗ്രൂപ്പിലെ അവശേഷിക്കുന്ന 17 പേര്‍, കണ്ണൂര്‍ കൂടാളിയിലെ ഷാജഹാന്‍ ഗ്രൂപ്പിലെ എട്ടോളം പേര്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ കുറേപ്പേര്‍ നാട്ടിലുണ്ട്. നിരീക്ഷണത്തിലുള്ള ഇവരില്‍ നിന്ന് പോലീസ് വിശദമൊഴി എടുത്തിട്ടുണ്ട്.

കണ്ണൂര്‍ കൂടാളിയിലെ ഷാജഹാനെ കഴിഞ്ഞമാസം ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തിരുന്നു. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയില്‍ അറസ്റ്റിലായ ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കിയയച്ചതാണ്. ഇന്ത്യയിലെത്തി വീണ്ടും സിറിയയിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുള്ള രണ്ടുപേര്‍ ഐ.എസ്.ക്യാമ്പിലുണ്ടെന്നാണ് വിവരം. ഐ.എസ്. ഭീകരനായ കണ്ണൂര്‍ എടക്കാട്ടെ മുനീറിനെ സൗദി പോലീസ് ജയിലിലടച്ചിരിക്കുകയാണ്.