സൗദിയിലെ പ്രവാസി മലയാളികള്‍ ആശങ്കയില്‍

single-img
24 August 2017

റിയാദ്: സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ പ്രൊഫഷന്‍ മാറുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് നൂറുകണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവരെയും പുതുതായി വിസയില്‍ എത്തുന്നവരെയുമെല്ലാം ഈ നിരോധനം സാരമായിത്തന്നെ ബാധിക്കും.

വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റിനല്‍കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ത്തി വെക്കുകയായിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് ഇനി മുതല്‍ മറ്റ് ജോലികളിലേക്ക് മാറാന്‍ സാധിക്കാതെ ഇഖാമയില്‍ രേഖപ്പെടുത്തിയ അതേ ജോലിയില്‍ തന്നെ തുടരേണ്ടി വരും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രഫഷനുകളിലുള്ള വിസകള്‍ പലപ്പോഴും അനുവദിക്കാറില്ല. കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രഫഷന്‍ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്. ഇനി മുതല്‍ ഇഖാമയില്‍ രേഖപ്പെടുത്തിയതില്‍നിന്നു വ്യത്യസ്തമായ ജോലിയില്‍ ഏര്‍പ്പെടുന്നതു നിയമലംഘനമാകുന്നതോടെ കമ്പനികളും വെട്ടിലാവും.

മാത്രമല്ല, കുടുംബവിസകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി താല്‍ക്കാലികമായി പ്രൊഫഷന്‍ മാറിയിരുന്നവരും പ്രതിസന്ധിയിലാകും. നിലവില്‍ ഫാമിലി, വിസിറ്റ് വിസകള്‍ ലഭിക്കുന്നതിനായി താല്‍ക്കാലികമായി മറ്റ് പ്രൊഫഷനുകളിലേക്ക് മാറിയവര്‍ക്ക് മുന്‍ പ്രൊഫഷനിലേക്ക് ഇനി തിരിച്ചുവരാന്‍ കഴിയില്ല.

മറ്റു വിസകളില്‍ സൗദിയിലെത്തി പ്രൊഫഷന്‍ മാറിയാണ് പലരും ജോലി ചെയ്തിരുന്നത്. ഫ്രീ വിസ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം വിസകളില്‍ സൗദിയിലെത്തി അനുയോജ്യമായ തൊഴില്‍ കണ്ടുപിടിച്ചാണ് പ്രൊഫഷന്‍ മാറ്റിയിരുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,05,641 പേരാണ് പ്രഫഷന്‍ മാറ്റിയത്.

ഏഷ്യന്‍ വംശജരും റിയാദ്, മക്ക, തുടങ്ങിയ കിഴക്കന്‍ പ്രവിശ്യകളില്‍ ജോലി ചെയ്യുന്നവരുമാണ് ഇതിലേറെയും. പത്തൊമ്പത് തൊഴിലുകളില്‍ സ്ഥിരം തൊഴില്‍ വിസകളും താല്‍ക്കാലിക, സീസണ്‍ വിസകളും അനുവദിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ പ്രഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും നിര്‍ത്തിവച്ചു. ഈ തൊഴില്‍ മേഖലകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്‍ജിനീയറിങ്ങിലേക്ക് വിദേശികളുടെ പ്രഫഷന്‍ മാറ്റുന്നത് അടുത്തിടെ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചിരുന്നു. സൗദി എന്‍ജിനീയര്‍മാര്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഇതു ബാധകമാക്കിയത്.

സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന്‍ മാറ്റുകയാണ് ചെയ്തിരുന്നത്. പുതിയ തീരുമാനം സൗദിയില്‍ ജോലി ചെയ്യുകയും പുതിയ വിസകളില്‍ സൗദിയിലേക്ക് വരുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാകും.