കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ലാവലിന്‍ കേസിന്റെ നാള്‍ വഴികളിലൂടെ

single-img
23 August 2017

1994

മാര്‍ച്ച് 29 : പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കാന്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നു.

1995

ആഗസ്ത് 10 : പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ് ധാരണാപത്രം ഒപ്പുവെയ്ക്കുന്നു. സി.വി. പദ്മരാജനായിരുന്നു അന്ന് വൈദ്യുതിമന്ത്രി.

1996

ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന് എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട് കരാര്‍ ഒപ്പിടുന്നു. അന്ന് എ.കെ ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ ആണ് വൈദ്യുതിമന്ത്രി.

മെയ് 20 : ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

സപ്തംബര്‍ 16 : വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.

ഒക്ടോബര്‍ 23 : പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997

ഫിബ്രവരി 2 : ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഭെല്ലി’നെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

ഫിബ്രവരി 10 : സര്‍ക്കാരും ലാവ്ലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവെയ്ക്കുന്നു. പദ്ധതി നവീകരണത്തിന് ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവ്ലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

ജൂണ്‍ 11 : മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നു.

1998

ഏപ്രില്‍ 25 : മലബാര്‍ കാന്‍സര്‍ സെന്ററിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് കനേഡിയന്‍ സര്‍ക്കാരിന് കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

ജൂലായ് 6 : കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്പാകരാര്‍ ഒപ്പുവെയ്ക്കുന്നു.

2001

എ.കെ.ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍. പിഎസ്പി പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് 36 യു.ഡി.എഫ്. എം.എല്‍.എമാര്‍ ഇതിന്മേല്‍ അന്വേഷണം വേണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടു.

2003

മാര്‍ച്ച് : എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ ലാവലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

2005

ജൂലായ് 9 : ലാവ്ലിന്‍ ഇടപാട്: 374 കോടി പാഴായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്.

ജൂലായ് 22 : ലാവ്ലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍.

2006

ഫിബ്രവരി 28 : ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. പ്രഥമ വിവര റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

മാര്‍ച്ച് 1 : ലാവ്ലിന്‍ അഴിമതി കേസ് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം തീരുമാനിക്കുന്നു.

മെയ് 18 : വിഎസിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു.

ജൂണ്‍ 1 : സി.ബി.ഐ. കൊച്ചി യൂണിറ്റ് പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

ജൂലായ് 19 : ‘ക്രൈം’ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിക്ക് ലാവലിന്‍ കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം.

നവംബര്‍ 16 :ലാവ്ലിന്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിക്കുന്നു.

നവംബര്‍ 22 : സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

2007

ജനവരി 16 : ലാവ്ലിന്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിടുന്നു.

ഫിബ്രവരി 8 : ലാവ്ലിന്‍ കേസ് സി.ബി.ഐ. ചെന്നൈ യൂണിറ്റ് അന്വേഷിക്കണമെന്ന് സി.ബി.ഐ. ഡയറക്ടര്‍ ഉത്തരവിടുന്നു.

ഫിബ്രവരി 13 : സി.ബി.ഐ. ചെന്നൈ യൂണിറ്റ് പ്രഥമ വിവര റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008

ഫിബ്രവരി 22 : ലാവ്ലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് സി.ബി.ഐ.

മെയ് 18 : പിണറായി വിജയനില്‍നിന്ന് സി.ബി.ഐ. തെളിവെടുത്തു.

2009

ജനവരി 22 : ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട് സി.ബി.ഐ. ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

ജനുവരി 23 : അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിണറായിയെ ഒമ്പതാം പ്രതിയാക്കി കുറ്റപത്രം.

ഫിബ്രവരി 12 : പ്രോസിക്യൂഷന്‍ അനുമതിക്കായി ഹൈക്കോടതി സര്‍ക്കാരിന് മൂന്നുമാസം സമയം നല്‍കി.

ഫിബ്രവരി 14 : പിണറായി വിജയന് പി.ബി.യുടെ പിന്തുണ. കേസ് രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തല്‍.

ഫിബ്രവരി 17 : എ.ജി.യുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്ന് മുഖ്യമന്ത്രി.

മാര്‍ച്ച് 28 : പ്രോസിക്യൂഷന്‍ സംബന്ധിച്ച് മന്ത്രിസഭ ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്.

മെയ് 2 : പിണറായിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് എ.ജി.യുടെ നിയമോപദേശം.

മെയ് 3 : എ.ജി.യുടെ ഉപദേശം അംഗീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

മെയ് 6 : പ്രോസിക്യൂഷന്‍ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കി.

മെയ് 7 : തീരുമാനം ഗവര്‍ണറെ അറിയിച്ചു.

മെയ് 8 : വിവേചനാധികാരം പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് യു.ഡി.എഫ്. നേതാക്കളുടെ നിവേദനം.

മെയ് 10 : ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി കൈമാറി.

മെയ് 11 : ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഗവര്‍ണറുടെ പത്രക്കുറിപ്പ്.

മെയ് 13 : നിയമോപദേശം ചോര്‍ന്നതിന് എ.ജി.യെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തണമെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ അനുകൂലിച്ചില്ല.

മെയ് 20 : എ.ജി.യുടെ നിയമോപദേശത്തെപ്പറ്റി ഗവര്‍ണര്‍ സി.ബി.ഐ.യുടെ മറുപടി തേടി.

ജൂണ്‍ 1 : പിണറായിയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് സി.ബി.ഐ.യുടെ മറുപടി.

ജൂണ്‍ 7 : പ്രോസിക്യൂഷന് ഗവര്‍ണറുടെ അനുമതി.

ജനുവരി 21 : മുന്‍മന്ത്രിയെ പ്രതി ചേര്‍ക്കാന്‍ സിബിഐ ഗവര്‍ണ്ണറുടെ അനുമതി തേടി

ജൂണ്‍ 7 : പിണറായിയെ പ്രാസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കി

ജൂണ്‍ 11 : പിണറായി വിജയന്‍ ഉള്‍പ്പടെ ഒന്‍പത് പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

2012

ഡിസംബര്‍ 24 : വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി തള്ളി. പിണറായി ഹൈക്കോടതിയെ സമീപിച്ചു

ജൂണ്‍ 18 : വിചാരണ ഉടന്‍ ആരംഭിക്കാനും വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു

2013

നവംബര്‍ 5 : പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കുന്നു. ഈ വിധിയെയാണ് സിബിഐ പിന്നീട് റിവ്യൂഹര്‍ജി നല്‍കി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

2016

ജനുവരി 13 : റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉപഹരജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2017

ജനുവരി 4 : സിബിഐയുടെ പുനഃപരിശോധന ഹരജിയില്‍ ഹൈക്കോടതി വാദം തുടങ്ങി

ഏപ്രില്‍ : ഹൈക്കോടതി വാദം പൂര്‍ത്തിയാവുന്നു

ആഗസ്ത് 23 : ഇരുപത് വര്‍ഷം നീണ്ടുനിന്ന ലാവലിന്‍ കേസില്‍ നിന്നും പിണറായി വിജയനെ ഹൈക്കോടതിയും കുറ്റ വിമുക്തനാക്കുന്നു.