ദിലീപ് ‘നുണകളുടെ രാജാവ്’ ആണെന്ന് പ്രോസിക്യൂഷന്‍: ‘കാവ്യാ മാധവന്റെ ഡ്രൈവര്‍ പ്രതിക്കെതിരെ മൊഴി നല്‍കും’

single-img
23 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപ് കിംഗ് ലയറര്‍ (നുണകളുടെ രാജാവ്) ആണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ സുരേശന്‍ വാദിച്ചു.

തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവര്‍ പ്രതിക്കെതിരെ മൊഴി നല്‍കുമെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. മുഖ്യപ്രതി പള്‍സര്‍ സുനി എഴുതിയ കത്തിലുള്ളത് സുനിയുടെ ഭാഷയല്ലെന്ന് അഡ്വ ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു. കള്ളന്മാര്‍ ഉണ്ടാക്കുന്ന കഥയ്ക്ക് പിന്നാലെയാണ് പൊലീസെന്നും പ്രതിഭാഗം ആരോപിച്ചു. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ ആ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു.

സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല.

സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ടതുണ്ടോ? പൊലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ? സാക്ഷികളെയുണ്ടാക്കാന്‍ പൊലീസ് കഥ മെനയുകയാണ്. സുനില്‍ ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പൊലീസ് കുരിശിലേറ്റുന്നു.

ഉപദ്രവിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണു കേസിലെ സാക്ഷികള്‍. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്‍കിയിട്ടും ഇതെക്കുറിച്ചു പൊലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്നു പോലും ചോദിച്ചില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമമാണ്.

മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ തൊടാന്‍ അനുവദിച്ചില്ല. പൊതുജന വികാരം തനിക്കെതിരെയാക്കാന്‍ പൊലീസ് ബോധപൂര്‍വമായ ശ്രമം നടത്തി. അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തില്‍ കഴമ്പില്ലെന്നു വ്യക്തമാകുകയും ചെയ്തതു വന്‍ഗൂഢാലോചനയുടെ തെളിവാണ്. മാധ്യമങ്ങളും വേട്ടയാടുന്നുവെന്നും പ്രതിഭാഗം വാദിച്ചു.