അമേരിക്കയെ ഇരുട്ടിലാക്കി സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി

single-img
22 August 2017

ന്യൂയോര്‍ക്ക്: 99 വര്‍ഷത്തിന് ശേഷം അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നു. സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കിയത്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണത്തിനാണ് ഓറിഗോണ്‍ മുതല്‍ സൗത്ത് കാരോലിന വരെയുള്ള 48 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്.

സൂര്യനെ പൂര്‍ണമായും ചന്ദ്രന്‍ മറച്ചപ്പോള്‍ ബെയ്‌ലീസ് ബീഡ്‌സ് എന്ന പ്രതിഭാസവും ഡയമണ്ട് റിംഗ് എന്ന പ്രതിഭാസവും സുരക്ഷാ സന്നാഹങ്ങളുപയോഗിച്ച് ജനം അനുഭവിച്ചറിഞ്ഞു. അമേരിക്കന്‍ സമയം രാവിലെ പത്ത് പത്ത് പതിനാറിന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്.

നട്ടുച്ചക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലായി. ചിലയിടങ്ങളില്‍ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. രണ്ടു മിനുട്ടുവരെ നീണ്ട ഗ്രഹണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം അന്തരീക്ഷ മര്‍ദം താഴ്ന്നു. ഇനി ഇത്തരം ഒരു ഗ്രഹണം സംഭവിക്കണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. അതുകൊണ്ടുതന്നെ ഗ്രഹണത്തിന് മുമ്പായി എല്ലാ തയ്യാറെടുപ്പുകളും അമേരിക്ക പൂര്‍ത്തിയാക്കിയിരിക്കുന്നു. നാസ ഉള്‍പ്പടെയുള്ളവര്‍ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ തല്‍സമയ സംപ്രേഷണം പുറത്തുവിട്ടു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും മകന്‍ ബാരണും വാഷിംഗ്ടണ്‍ ഡിസിയില്‍ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. സൂര്യഗ്രഹണം കാണാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ ഹോട്ടലുകളില്‍ ബുക്കിങ് നേരത്തേ പൂര്‍ത്തിയായിരുന്നു. 1776ല്‍ അമേരിക്ക രൂപീകരിച്ചതിനു ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്.