പാകിസ്താനെതിരെ ആഞ്ഞടിച്ച് ട്രംപ്: ‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്’

single-img
22 August 2017

 

വാഷിംഗ്ടണ്‍: ഭീകരവാദികള്‍ക്ക് താവളമൊരുക്കുകയാണ് പാകിസ്താന്റെ നയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാകിസ്താനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി പതിനാറ് വര്‍ഷമായുള്ള അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്നും ട്രംപ് അറിയിച്ചു.

അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണ്. പാകിസ്ഥാനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ്‌. എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്താന്‍ അഭയം നല്‍കിയിട്ടുണ്ട്. ഇതവസാനിപ്പിക്കണമെന്നും തീവ്രാവാദത്തിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പ്രതിബദ്ധത പാകിസ്താന്‍ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ നയത്തെ പിന്തുണച്ചാല്‍ പാകിസ്താന് അത് നേട്ടമായിരിക്കും. മറിച്ചാണെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള മോശം ബന്ധം മേഖലയുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാന്‍ അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക അവര്‍ക്ക് പിന്തുണ നല്‍കുമെന്നും കോടിക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ ചിലവിടുന്നതെന്നും ട്രംപ് പറഞ്ഞു. പുതിയൊരു അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അമേരിക്കന്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ അത് തീവ്രവാദികള്‍ക്ക് അവസരം സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്ലാമിക് സ്റ്റേറ്റ്‌സും അല്‍ഖ്വയ്ദയുമായിരിക്കും സൈനിക പിന്‍മാറ്റത്തിലൂടെ നേട്ടമുണ്ടാക്കുക. ഇറാഖില്‍ നമ്മള്‍ ഇത് കണ്ടതാണെന്നും ആ തെറ്റ് ആവര്‍ത്തിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കയ്ക്ക് പുറത്തെ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വരണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. ലോകത്തെ എല്ലാ കാര്യത്തിലും അമേരിക്ക ഇടപെടേണ്ടതില്ലെന്ന ട്രംപിന്റെ നിലപാട് വലിയ സ്വീകാര്യത നേടിയിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ സൈനികരെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യം എണ്ണം ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. നാലായിരം സൈനികരെ കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയക്കണമെന്നായിരുന്നു അഫ്ഗാനിലെ അമേരിക്കന്‍ സൈനികമേധാവി ട്രംപിനോട് അഭ്യര്‍ത്ഥിച്ചത്. ഒരു സമയത്ത് ഒരു ലക്ഷത്തോളം അമേരിക്കന്‍ സൈനികരുണ്ടായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ 8000 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്.