സ്വാശ്രയ പ്രവേശനം: ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്തരം ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്ന് ഹൈക്കോടതി

single-img
22 August 2017

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് കുറ്റപ്പെടുത്തിയ കോടതി പല കോളേജുകളെയും സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്തരം ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ കോടതി ഉത്തരവുകളെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.

തുടര്‍ച്ചായ രണ്ടാം ദിനമാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയുടെ വിമര്‍ശനം നേരിടുന്നത്. ലളിതമായി പരിഹരിക്കേണ്ടിയിരുന്ന വിഷയം എല്ലാവരും ചേര്‍ന്ന് സങ്കീര്‍ണമാക്കിയെന്നും സ്വാശ്രയ വിഷയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആരും ചിന്തിക്കുന്നില്ലെന്നും ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിര്‍ണയിച്ച രാജേന്ദ്ര ബാബു കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാനേജ്‌മെന്റുകളും പ്രവേശന പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.