സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷവും ബോണ്ട് ആറ് ലക്ഷവും നല്‍കണമെന്ന് ഹൈക്കോടതി: 31നകം പ്രവേശനം പൂര്‍ത്തിയാക്കണം

single-img
22 August 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഹൈക്കോടതി, ആറു ലക്ഷത്തിന്റെ ബോണ്ടോ, ബാങ്ക് ഗ്യാരണ്ടിയോ വേണമെന്നും നിര്‍ദ്ദേശം നല്‍കി.

ഈ മാസം 31നകം എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഈ മാസം 25നകം സീറ്റ് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 26ന് രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തണം. 27ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് 29ന് വൈകുന്നേരം 4 മണി വരെ കോഴ്‌സിന് ചേരാനുള്ള സമയം നല്‍കണം. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് 30,31 തീയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നും ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

മെഡിക്കല്‍ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് പുതിയ വിധിയുമായി ഹൈക്കോടതിയുടെ ഇടപെടല്‍. നേരത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നു. മാനേജ്‌മെന്റുകളുടെ കൈയ്യിലെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് കോടതി വിമര്‍ശിച്ചു.

ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ല. എന്‍ട്രന്‍സ് കമ്മീഷണര്‍ സൗകര്യപൂര്‍വ്വം കോടതി വിധികള്‍ വളച്ചൊടിക്കുന്നു. ചില കോളേജുകളെ സഹായിക്കാനായി ശ്രമം നടക്കുന്നതായി കോടതിക്ക് സംശയമുണ്ട്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സ്വാശ്രയ വിഷയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ചിന്തിക്കുന്നില്ലെന്നും ഫീസ് പ്രശ്‌നം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്നും ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്നലെ കോടതി നടത്തിയത്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.