ധാംബുള്ള ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ആദ്യ ഏകദിനത്തിലും ഇന്ത്യയ്‌ക്ക് മികച്ച വിജയം. ഒമ്പത് വിക്കറ്റിനാണ് ലങ്കയെ തകർത്തത്. ലങ്ക ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം 21 ഓവർ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഓപ്പണർ ശിഖർ ധവാന്റെ (132) സെഞ്ചുറിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (82)അർധ സെഞ്ചുറിയും ഇന്ത്യയെ അനായാസമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 197 റൺെസടുത്തു. ടിട്വന്റി ശൈലിയില്‍ ബാറ്റു വീശിയ ധവാന്‍ തന്റെ ഏകദിന കരിയറിലെ 11-ാം സെഞ്ചുറിയാണ് ധാംബുള്ളിയില്‍ പിന്നിട്ടത്. നാല് റൺസെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്ക 43.2 ഓവറിൽ 216 റൺസിന് ഓൾഔട്ടായി. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ലങ്ക. 64 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയും 35 റണ്‍സെടുത്ത ഗുണതിലകയും ഓപ്പണിങ് വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് കൂടി പുറത്തായതോടെ ശ്രീലങ്കയുടെ തകര്‍ച്ച ആരംഭിച്ചു. ഇന്ത്യയ്ക്കു വേണ്ടി അക്സര്‍ പട്ടേല്‍ മൂന്നു വിക്കറ്റും കേദാര്‍ ജാദവും യുസവേന്ദ്ര ചഹലും ബുമ്രയും രണ്ടു വിക്കറ്റും വീഴ്ത്തി.