കൊച്ചി മെട്രൊയിൽ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്ന് വനിതാകമ്മീഷന്‍; നൽകാൻ കഴിയില്ലെന്നു കെഎംആര്‍എല്ലും

single-img
19 August 2017

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സീറ്റ് സംവരണം വേണമെന്ന ആവശ്യവുമായി വനിതാകമ്മീഷന്‍ രംഗത്ത്. സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. അതേസമയം സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യാന്‍ സാധിക്കില്ലെന്നും പുതിയൊരു യാത്രാ സംസ്‌കാരം നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും കെ.എം.ആര്‍.എല്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി തന്നെ കൈക്കൊണ്ടതാണെന്നും ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുമ്പു തന്നെ നയം വ്യക്തമാക്കിയിട്ടുളളതാണെന്നും കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയടക്കം ഉള്‍പ്പെടുത്തിയ നടപടികള്‍ ഇതിന്റെ ഭാഗമാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ട്. കുട്ടിയെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്നും കെഎംആര്‍എല്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹി മെട്രൊയടക്കമുളള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുണ്ടെന്നാണ് വനിതാകമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെ ഒരു മെട്രൊയെയും കൊച്ചി അനുകരിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ വൃത്തങ്ങള്‍ പറയുന്നു. കെഎംആര്‍എല്ലിനോട് ഇത് സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എംഡി ഏലിയാസ് ജോര്‍ജ് ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.