വ്യാജരേഖ ചമയ്ക്കല്‍ ; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്
തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിലാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
എട്ടുമാസം മെഡിക്കല്‍ മെഡിക്കല്‍ അവധിയിലായിരുന്നെന്ന് കാട്ടി സര്‍ക്കാരില്‍ നിന്ന് എട്ടു ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. രോഗിയാണെന്ന് തെളിയിക്കുന്നതിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാജരേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെന്നായിരുന്നു ആരോപണം. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു. കണ്‍ന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതിക്കാരന്‍.
നേരത്തെ, കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നളിനി നെറ്റോ നല്‍കിയ ഫയല്‍ വിജിലന്‍സ് മടക്കിയിരുന്നു.
വിജിലന്‍സ് എസ്പിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആരോപണം അന്വേഷിക്കേണ്ടത് പോലീസാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.
2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നു തന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഗവ.ആയുര്‍വേദ കോളജിലെ ഡോ.വി.കെ അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകള്‍ വ്യാജമാണെന്നായിരുന്നു പരാതി. തുടര്‍ന്നു വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ഇ.എസ് ബിജിമോന്‍ പ്രാഥമിക അന്വേഷണം നടത്തി.
രേഖകള്‍ കൃത്രിമവും വ്യാജവുമായി ചമച്ച് അര്‍ധവേതന അവധി മുഴുവന്‍ വേതനത്തിനും അര്‍ഹമാക്കുന്നതിനു ഡോ.വി.കെ അജിത് കുമാറിന്റെ ഒത്താശയോടെ കൃത്യം നടത്തി, അനര്‍ഹമായി അധികവേതനം തട്ടിയെടുക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റുകള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിച്ചു സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു, ഒപി ടിക്കറ്റിലെ തീയതികളും സെന്‍കുമാറിനെ പരിശോധിച്ച തീയതികളും ഒന്നല്ല, ആയുര്‍വേദ കോളജ് റജിസ്റ്ററില്‍ ഇവ രേഖപ്പെടുത്തിയില്ല, ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ചയാണു നല്‍കിയത,് മൂന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 2017 എന്നതു 2016 എന്നു തിരുത്തി. മാത്രമല്ല, ആദ്യ അവധി അപേക്ഷകളിലൊന്നും ചികില്‍സയെ കുറിച്ചു പറഞ്ഞിട്ടില്ല തുടങ്ങിയതാണ് സെന്‍കുമാറിനെയുള്ള ഡിവൈഎസ്പിയുടെ കണ്ടെത്തലുകള്‍.