എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 84 സര്‍വ്വീസുകള്‍ റദ്ദാക്കി

single-img
18 August 2017

ന്യുഡല്‍ഹി: എന്‍ജിന്‍ തകരാറുകള്‍ പതിവായതോടെ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 84 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

യുണൈറ്റഡ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി നിര്‍മിച്ച എയര്‍ബസ് എ320 നിയോ വിമാനങ്ങളിലെ എന്‍ജിനുകള്‍ക്കാണ് പ്രശ്‌നം. ഇതുമൂലം 13 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്ക് നിലത്തിറക്കേണ്ടി വന്നിരിക്കുന്നത്. ഇവ ഉപയോഗിച്ച് നടത്തിയിരുന്ന 80 ലേറെ പ്രതിദിന സര്‍വീസുകളാണ് തടസപ്പെട്ടിരിക്കുന്നത്.

എഞ്ചിന്‍ തകരാറുകള്‍ പതിവായതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ആഴ്ച പ്രശ്‌നത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡിജിസിഎ ഉദ്യോഗസ്ഥരും എന്‍ജിന്‍ നിര്‍മാണ കമ്പനി എക്‌സിക്യൂട്ടീവുകളും എയര്‍ബസ്, ഇന്‍ഡിഗോ, ഗോഎയര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിളിച്ച യോഗത്തിന് ശേഷമാണ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കുന്നതിനുള്ള തീരുമാനമുണ്ടാകുന്നത്.

എന്‍ജിന്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ബുദ്ധിമുട്ടുകയാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്‍ജിനുകള്‍ നീക്കം ചെയ്ത് പകരം ഘടിപ്പിക്കാന്‍ സ്‌പെയര്‍ എന്‍ജിനുകള്‍ ഇല്ലാത്തതാണ് ഇന്‍ഡിഗോ നേരിടുന്ന പ്രശ്‌നം.

സര്‍വീസ് തടസം നേരിടുന്നത് കുറച്ച് വെല്ലുവിളിയുണ്ടാക്കുന്നതാണെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്നും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ എയര്‍ബസ് 320 നിയോ വിമാനവ്യൂഹവുമുള്ള കമ്പനിയാണ് ഇന്‍ഡിഗോ. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോയ്ക്ക് 141 വിമാനങ്ങളാണ് നിലവിലുള്ളത്. ഇവ ഉപയോഗിച്ച് 7 വിദേശ നഗരങ്ങള്‍ ഉള്‍പ്പടെ 48 നഗരങ്ങളിലേക്ക് 918 പ്രതിദിന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്.