ഷൂട്ടിംഗിനെന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിനിടെ ഓടുന്ന കാറില്‍വെച്ച് സംവിധായകനും നടനും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടി

single-img
16 August 2017

ബംഗുളുരു: സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് കന്നഡ സിനിമാതാരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ഓടുന്ന കാറില്‍വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയുമായി 24 കാരിയായ യുവനടി. ഹൈദരാബാദിലായിരുന്ന തന്നെ ഭീമവാരത്ത് ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോകുകയും യാത്രയ്ക്കിടയില്‍ സ്വന്തം കാറിലിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഇവര്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റ് 13 നായിരുന്നു സംഭവം. കന്നഡ താരം ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ നിന്നും ഭീമവരത്ത് എത്താനായിരുന്നു നിര്‍ദേശം. നടി അവിടേയ്ക്ക് പോകുമ്പോള്‍ കാറില്‍ സംവിധായകനും നടനും കയറുകയായിരുന്നു. ട്രെയിനില്‍ പോകാനായിരുന്നു നടി ഉദ്ദേശിച്ചിരുന്നതെങ്കിലും നടിയുടെ കാറില്‍ പോകാമെന്ന് സംവിധായകനും നടനും നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നു.

കാര്‍ വിജയവാഡയില്‍ എത്തിയപ്പോള്‍ മുതല്‍ അക്രമികള്‍ നടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിച്ചു. ‘വിജയവാഡ മുതല്‍ ശരീരത്ത് തൊടാനും പിടിക്കാനും തുടങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് ബാക്ക് സീറ്റിലേക്ക് എടുത്തിട്ടു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കാറില്‍ നിന്നും ചാടിയിറങ്ങാതിരിക്കാന്‍ അതിവേഗതയിലായിരുന്നു ഓടിച്ചത്. എന്നാല്‍ നിയന്ത്രണം വിട്ട് വാഹനം ഒരു ലോറിയില്‍ ഇടിച്ചത് രക്ഷയായി. കാറില്‍ നിന്നും ഒരു വിധത്തില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു’വെന്നും യുവതി പറയുന്നു.

ഇതിനിടെ പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഇരുവരും ആവശ്യപ്പെടുകയും പോലീസിനെയോ മാധ്യമങ്ങളെയോ അറിയിച്ചാല്‍ കരിയറില്‍ ഇനി ഒരു സിനിമ പോലും ഇല്ലാതെയാക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. തനിക്ക് നീതി കിട്ടണമെന്നും കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നും ഉറപ്പിച്ച നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകനെ വിജയവാഡയിലെ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും അപകടകരമായ ഡ്രൈവിംഗ്, യുവതിയുടെ വാഹനം തകര്‍ക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.