ബ്‌ളൂ വെയില്‍ കേരളത്തില്‍ രണ്ടാമത്തെ ജീവനെടുത്തു: കണ്ണൂരില്‍ ഐടിഐ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചത് ഗെയിമിന് ഇരയായി?

single-img
16 August 2017

കണ്ണൂര്‍: ബ്‌ളൂ വെയില്‍ ഗെയിം തിരുവനന്തപുരം സ്വദേശിയുടെ ജീവന്‍ അപഹരിച്ചതിന് പിന്നാലെ കേരളത്തിലുണ്ടായ മറ്റൊരു മരണവും ഈ ഗെയിം മൂലമാണെന്ന സംശയം ബലപ്പെട്ടു. കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ വിദ്യാര്‍ഥിയായ സാവന്താണ് ബ്‌ളൂ വെയില്‍ ഗെയിമിന്റെ ഇരയായതായി സംശയിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് സാവന്ത് തൂങ്ങിമരിച്ചത്. കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട സാവന്തിന്റെ ചിത്രങ്ങള്‍ വീട്ടുകാര്‍ ഒരു ന്യൂസ് ചാനലിനു കൈമാറിയതോടെയാണ് സംശയം ബലപ്പെട്ടത്. രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്ത് ഉറങ്ങുന്നത് പുലര്‍ച്ചെ മാത്രമായിരുന്നു.

ആഹാരം കഴിക്കുന്നതും അതിരാവിലെ ആയിരുന്നു. ചിലപ്പോള്‍ സുഹൃത്തുക്കളെ കാണാനാണെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞ ശേഷം രാത്രി ഒറ്റയ്ക്ക് പുറത്തുപോവുമായിരുന്നു. പിന്നീട് പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നതെന്നും സാവന്തിന്റെ അമ്മ പറഞ്ഞു.

ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ സാവന്തിനെ കൗണ്‍സിലിംഗിനും വിധേയനാക്കിയിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇന്നലെ പേയാട് സ്വദേശി മനോജിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണു സാവന്തിന്റെ കുടുംബാംഗങ്ങള്‍ അവരുടെ അനുഭവം തുറന്നുപറഞ്ഞത്.