ഓസ്‌കാര്‍ അര്‍ഹതാ പട്ടികയില്‍ മലയാളത്തില്‍ നിന്നും മമ്മൂട്ടി; തമിഴകത്തുനിന്ന് കമലും

single-img
15 August 2017

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നിരവധി വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ ലോക സിനിമയിലെ ഏറ്റവും തിളക്കമാര്‍ന്ന അവാര്‍ഡായ ഓസ്‌കര്‍ ഇരുവര്‍ക്കും ഇന്നും അന്യമാണ്. ഇവര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ വെള്ളിത്തിരയിലെ ഒരു നടനും എത്തിപ്പിടിക്കാനായിട്ടില്ല. എന്നാല്‍ ദി സിനിമഹോളിക്ക് നടത്തിയ ഓസ്‌കര്‍ അര്‍ഹതയുള്ള ഇന്ത്യന്‍ അഭിനേതാക്കളെ കണ്ടെത്താനുള്ള സര്‍വ്വയുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നു.

പതിനഞ്ച് അംഗങ്ങള്‍ ഉള്ള പട്ടികയില്‍ മലയാളത്തില്‍ നിന്ന് ഇടം നേടിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ ലാലേട്ടന് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ദക്ഷിണേന്ത്യയില്‍ നിന്ന് മമ്മൂട്ടിയും കമലഹാസനും മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. മതിലുകളിലെ അസാമാന്യ പ്രകടനമാണ് മെഗാതാരത്തിന് അര്‍ഹതയുണ്ടായിരുന്നതെന്ന് സിനിമാഹോളിക്ക് അഭിപ്രായപ്പെടുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന കൃതിയെ പ്രമേയമാക്കി അടൂര്‍ ഗോപാലകൃഷ്ണനാണ് ചിത്രം അണിയിച്ചൊരുക്കിയത്. 1990 ലെ ദേശിയ പുരസ്‌കാരം മതിലുകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

പഴയ ബോളിവുഡ് നായിക നര്‍ഗീസ് ദത്താണ് ലിസ്റ്റില്‍ ആദ്യസ്ഥാനത്ത്. മദര്‍ ഇന്ത്യയിലെ അഭിനയത്തിന്റെ മികവാണ് ചൂണ്ടികാണിച്ചിരിക്കുന്നത്. നായകനിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കമലഹാസനാണ് ലിസ്റ്റില്‍ രണ്ടാമന്‍. അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി, ദിലീപ് കുമാര്‍, നസറുദ്ദീന്‍ ഷാ, ഓം പുരി, ഇമ്രാന്‍ ഖാന്‍, ബല്‍രാജ് ഷഹിനി, നൂതന്‍, രാജേഷ് ഖന്ന, ഗുരുദത്ത് തുടങ്ങിയവരും ലിസ്റ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.