ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി: ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

single-img
14 August 2017

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ എഴുപതിലധികം പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാവ് ഓം മാഥൂര്‍ വഴിയാണ് കേശവ് പ്രസാദ് മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിത്.

ആഭ്യന്തരവകുപ്പ് വേണമെന്ന് സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് ആദിത്യനാഥിന് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപണമുണ്ട്. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റുന്നതായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളോളം ഗോരഖ്പുര്‍ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആദിത്യനാഥിന് കഴിഞ്ഞില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നുമുണ്ട്.

ഗോരഖ്പുര്‍ സംഭവത്തെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം നടപടികളില്‍നിന്ന് പിന്നോട്ടുപോകണമെന്നും മൗര്യ ആവശ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.