മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

single-img
14 August 2017

കൊല്ലം : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂരില്‍ ചായ കുടിക്കാനിറങ്ങിയിരുന്നു.

ഷാഡോ പോലീസ് ആണെന്ന് പറഞ്ഞ് ഗായികയുടെ കാറിനടുത്തെത്തിയ ഒരാള്‍ ഗായികയും സംഘവും കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കാറിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കുകയായിരുന്നു. പിന്നീട് ഗായികയെ കയ്യില്‍ പിടിച്ച് ബലമായി പുറത്തേയ്ക്ക് വലിച്ചിറക്കി. ഗായികയും ഒപ്പമുണ്ടായിരുന്നവരും ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ തടഞ്ഞുവെച്ചു.

സംഭവമറിഞ്ഞ് കൊട്ടിയം എസ്‌ഐ ആര്‍ രതീഷ്, ജൂനിയര്‍ എസ്‌ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീനെ(42) കസ്റ്റഡിയിലെടുത്തു.നാട്ടുകാരില്‍ ചിലര്‍ ഇയാളെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം സ്‌റ്റേഷനിലേയ്ക്ക് മാറ്റി.