അനുകമ്പയും സമത്വവും സഹകരണവും നിറഞ്ഞ സമൂഹമാകണം ഇന്ത്യ:രാഷ്ട്രപതി.
ന്യൂഡൽഹി: സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പുതിയ ഇന്ത്യയെ പടുത്തുയർത്താൻ കഴിയൂയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മോദി മുന്നോട്ടുവെച്ച പുതിയ ഇന്ത്യ എന്ന ആശയത്തിലൂന്നി സംസാരിച്ച രാഷ്ട്രപതി പുതിയ ഇന്ത്യയില്‍ ദാരിദ്രത്തിനും വിവേചനത്തിനും ഇടമുണ്ടാകില്ലെന്ന് വ്യക്തമാക്കി. സർക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാനം. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി പറഞ്ഞു.
നോട്ട് അസാധുവാക്കലും ശുചിത്വ ഭാരത പദ്ധതിയും ജി എസ് ടിയുമടക്കം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചായിരുന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശം.സര്‍ക്കാരുകള്‍ക്ക് നിയമങ്ങളുണ്ടാക്കാന്‍ മാത്രമേ കഴിയൂ, നടപ്പാക്കേണ്ടത് ജനങ്ങളാണ്. ജിഎസ്ടി എല്ലാ ഇടപാടുകളുടെയും ഭാഗമാക്കേണ്ടത് ആവശ്യമാണ്. സത്യസന്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. മാതാപിതാക്കള്‍ സ്വന്തം മക്കളുടെ പഠനച്ചെലവിനൊപ്പം പിന്നാക്കം നില്‍ക്കുന്ന ഒരു കുട്ടിയുടെ ചെലവുകൂടി വഹിക്കണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സ്വന്തം ജീവൻ രാജ്യത്തിെൻറ പരാമാധികാരത്തിന് വേണ്ടി സമർപ്പിച്ചവരിൽ നിന്ന് പ്രചോദനമുൾകൊണ്ട് ഓരോ പൗരനും ദേശത്തിെൻറ പുരോഗതിക്ക് വേണ്ടി പൊരുതണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.