യോഗിയുടെ പ്രതികാരം: കുട്ടികളെ രക്ഷിക്കാൻ ഓക്സിജൻ എത്തിച്ച ഡോക്ടർക്ക് സസ്പെൻഷൻ
ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ ബാബ രാഘവ്‌ദാസ് (ബിആർഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തിൽ. ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവമുണ്ടായപ്പോൾ സ്വന്തം പണം ഉപയോഗിച്ച് അവയെത്തിച്ച ശിശുരോഗ വിഭാഗം തലവൻ ഡോക്‌ടർ കഫീൽ ഖാനെ സർക്കാർ സസ്‌പെൻഡ് ചെയ്‌തു.
സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കുള്ള ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം പണം കൊണ്ട് സിലിന്‍ഡറുകള്‍ വാങ്ങിയ കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് കഫീലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് .
മുഖ്യന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് നടപടി. ദുരന്തം നടന്ന രാത്രി കഫീൽ അഹമ്മദ് നടത്തിയ മനുഷ്യത്വപരമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധിവരെയെങ്കിലും കുറച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബി.ആർ.ഡി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഡോക്‌ടർ രാജീവ് മിശ്രയെ നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ സംഭവത്തിന്റെ ധാർമിക ഉത്തരാവാദിത്വം ഏറ്റെടുത്ത് ഇദ്ദേഹം സ്വയം രാജിവച്ചതാണെന്നും പറയുന്നു.
അതേസമയം, കുട്ടികൾ മരിച്ചത് ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവം മൂലമല്ലെന്നും മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിശദീകരിക്കുന്നത്. സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയാലുടൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.