ഗോരഖ്പുര്‍ ദുരന്തത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു: ആംബുലന്‍സ് നല്‍കാതെ മൃതദേഹങ്ങളോടും അനാദരവ്

single-img
13 August 2017

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 66 ആയി. കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ കുറവ് മൂലമല്ലെന്നും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെന്നും ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി അശുതോഷ് താണ്ഡല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആശുപത്രി സര്‍ക്കാരിന് അയച്ച കത്ത് പുറത്തായി. ഈ മാസം 3നും 10നും അധികൃതര്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത് വന്നതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ഓക്‌സിജന്‍ വിതരണ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്രസംഘം ഇന്ന് ആശുപത്രി സന്ദര്‍ശിക്കും.

അതേസമയം മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് കാണിക്കുന്നത്. ആംബുലന്‍സുകള്‍ അനുവദിക്കാതെ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു.

ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നാണ് വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉള്‍വശം. രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയില്‍ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അധികൃതര്‍ കാണിച്ച അലംഭാവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്.