പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; 17കാരനെ അച്ഛന്‍ നടുറോഡില്‍ വെട്ടിക്കൊന്നു

single-img
13 August 2017

പൂനെ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത യുവാവിന് അച്ഛന്‍ വിധിച്ച ശിക്ഷ മരണം. 17 കാരനായ പ്രതിയെ ഇരയുടെ അച്ഛന്‍ നടു റോഡിലാണ് വെട്ടിക്കൊന്നത്. പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. പീഡനം നടന്ന് നാലുമാസം കഴിഞ്ഞ് പ്രതി ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബലാത്സംഗം നടന്നതെന്നും, ബന്ധുകൂടിയായ 16 കാരിയായ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി തന്നെ നേരിട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ക്ഷുപിതനായിരുന്നു അച്ഛനെന്നും നിരവധി തവണ ഭീക്ഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ജാമ്യം ലഭിച്ച ശേഷം ഹോസ്റ്റലില്‍ പഠിക്കുകയായിരുന്ന യുവാവ് അവധിക്ക് വീട്ടിലെത്തിയത് അറിഞ്ഞ് കത്തിയുമായി എത്തി വെട്ടുകയായിരുന്നു. ആക്രമണസമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കള്‍ക്കും പരിക്കേറ്റു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയായിരുന്നു പ്രതിയുടെ അമ്മയെ ആക്രമിച്ചത്. തടയുവാന്‍ ശ്രമിച്ച അച്ഛന്റെ മുഖത്തും വെട്ടേറ്റിട്ടുണ്ട്.

പ്രാണരക്ഷാര്‍ത്ഥം വീടിന്റെ പിന്‍വതിലിലൂടെയിറങ്ങി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് റോഡിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.