മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്ന് ‘പരാതിക്കാരി’: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

single-img
11 August 2017


ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് തന്നെ മര്‍ദിച്ചിട്ടില്ലെന്ന് മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജന്‍. തെരഞ്ഞെടുപ്പ് ദിവസം വാക്ക് തര്‍ക്കം മാത്രമാണുണ്ടായത്. പോളിങ് ബുത്തില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മനോവിഷമമുണ്ടായി. തെറ്റായ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികരിച്ചു. ഭാസ്‌കരനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടത് പോലെ വിജയം അവര്‍ക്ക് നേടാനായില്ല. മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്. പാര്‍ട്ടി നേടിയ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രചരണമാണ് ഇതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചെന്ന പരാതി മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. ഇത്തരം പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃം നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെയും ക്രമസമാധാന സ്ഥിതിക്കെതിരെയും വ്യാപകമായ പ്രചാരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതാവ് ദലിത് യുവതിയെ മര്‍ദിച്ചുവെന്നതു വീണ്ടും വിവാദത്തിന് വഴിതെളിക്കും എന്നതിനാലാണ് കേന്ദ്രനേതൃത്വം നടപടിക്കു നിര്‍ദേശിച്ചത്.

മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് ബുധനാഴ്ച തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് ഭാസ്‌കരന്‍. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു നടന്ന കഴിഞ്ഞ എട്ടിന് വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണ് സംഭവം. യോഗത്തിനിടയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി.

അതിനിടെ ഷീലയുടെ ഭര്‍ത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കാര്‍ പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയത്. ഇവിടെ നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്  എന്നായിരുന്നു വാര്‍ത്തകള്‍